തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ രോഗനിർണയ സർവേയായ 'ശൈലിയെ' സ്മാർട്ടാക്കാൻ സോഫ്ട്‌വെയർ.പദ്ധതിയുടെ മൂന്നാംഘട്ടം ജില്ലയിൽ ആരംഭിച്ചതോടെയാണ്
'ജാക്ക് - പി.എച്ച് ആപ്പ്' (ജനകീയ ആരോഗ്യകേന്ദ്രം - പബ്ലിക് ഹെൽത്ത് ആപ്ലിക്കേഷൻ) എന്ന സോഫ്ട്‌വെയർ പുറത്തിറക്കിയിരിക്കുന്നത്.
ആശാപ്രവർത്തകർക്ക് വിവരങ്ങൾ ശേഖരിക്കാനായാണ് ശൈലി സർവേ കൊണ്ടുവന്നതെങ്കിൽ,പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കും ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്കും വേണ്ടിയാണ് ജാക്ക് - പി.എച്ച് ആപ്പ് രൂപപ്പെടുത്തിയിട്ടുള്ളത്.
രോഗികളെ സംബന്ധിച്ച എ.പി.എൽ/ബി.പി.എൽ കാറ്റഗറി,പ്രായം,കുട്ടികൾ,ഗർഭിണികൾ എന്നിങ്ങനെയുള്ള പൊതുവായ വിവരങ്ങൾ ഉൾപ്പെടുത്തി ഒരു ഫാമിലി ഹെൽത്ത് സർവേയാണ് സോഫ്റ്ര്‌വെയർ വഴി നടക്കുന്നത്.ഇത് പൂർത്തിയാകുന്ന മുറയ്ക്ക് പ്രാഥമിക - ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലെത്തുന്നവരുടെ രോഗവിവരങ്ങളും,നിലവിലെ ആരോഗ്യ സ്ഥിതിയും ഡിജിറ്റൽ റെക്കാഡായി ഡോക്ടർമാർക്ക് അറിയാം.
പ്രവർത്തനം
ജാക്ക് - പി.എച്ച് ആപ്പിൽ രോഗികളുടെ വിവരങ്ങൾ ഉൾപ്പെടുത്തുന്നത് യു.എച്ച്.ഐഡി (യൂണിക് ഹെൽത്ത് ഐഡി) ഉപയോഗിച്ചാണ്. കൃത്യമായി ഒരാളുടെ റിപ്പോർട്ട് ലഭിക്കുകയും,ഓരോ പ്രദേശത്തും എന്തൊക്കെ അസുഖങ്ങളാണ് നിലവിൽ ഭീതി പടർത്തുന്നത് എന്നതുൾപ്പെടെയുള്ള വിവരങ്ങൾ ഈ ആപ്പിലൂടെ അറിയാൻ സാധിക്കും.ജീവിതശൈലി രോഗങ്ങളുടെ സ്ക്രീനിംഗും പകർച്ചവ്യാധികളുടെ കണക്കെടുപ്പുമാണ് ഇപ്പോൾ സോഫ്ട്‌വെയറിൽ ഉൾപ്പെടുത്തുന്നത്. പതുക്കെ എല്ലാ വിവരങ്ങളും ഉൾപ്പെടുത്താൻ പറ്റുന്ന വിധത്തിൽ വികസിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
സോഫ്ട്‌വെയറിലൂടെ രോഗനിയന്ത്രണം എളുപ്പമാക്കും.രോഗികളുടെ വിവരങ്ങൾ പൂർണമായി ഓൺലൈനായി ലഭിക്കും.
ഡോ.ബിപിൻ ഗോപാൽ,
സ്റ്റേറ്റ് നോഡൽ ഓഫീസർ,
എൻ.സി.ഡി കൺട്രോൾ പ്രോഗ്രാം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |