
തൃശൂർ : ലോകബാങ്കിന്റെ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി കർഷകർക്ക് സുസ്ഥിര വിപണിയും വിലയും ഉറപ്പുവരുത്താനുള്ള നൂതന പദ്ധതിയായ പ്രൊഡക്ടീവ് അലയൻസിന് തുടക്കമായി. അനേകം ചെറുകിട കർഷകരെ ഒരുമിപ്പിക്കുന്ന ഫാർമർ പ്രൊഡ്യൂസർ കമ്പനികളെയും (എഫ്.പി.സി) കാർഷികോൽപന്നങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ വാങ്ങാൻ തയ്യാറുള്ള ദേശീയ-അന്തർ ദേശീയ ബിസിനസ് പങ്കാളികളെയും ( എ .ബി .പി )കോർത്തിണക്കി വിപുലമായ സുസ്ഥിര വിപണി ഒരുക്കുന്നതിനായാണ് ‘പ്രൊഡക്ടീവ് അലയൻസ്’ ലക്‌ഷ്യം വയ്ക്കുന്നത്. കേരളത്തിലെ വിളകൾ രാജ്യാന്തര വിപണിയിലെത്തിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
പാലക്കാട് മുതൽ തിരുവനന്തപുരം വരെയുള്ള ഒമ്പത് ജില്ലകളിലായി 100 പ്രൊഡക്ടീവ് അലയൻസുകൾ രൂപവൽക്കരിക്കുന്നതിനായുള്ള അപേക്ഷകൾ ഇപ്പോൾ സമർപ്പിക്കാവുന്നതാണ്. അടുത്ത രണ്ടു വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 150 പ്രൊഡക്ടീവ് അലയൻസുകൾ പ്രാവർത്തികമാക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം.
കർഷക ഉൽപ്പാദക കമ്പനികളും കാർഷിക വാണിജ്യ കമ്പനിയും തമ്മിലുള്ള പങ്കാളിത്ത കരാറിന്റെ അടിസ്ഥാനത്തിൽ ഉൽപാദനസഹായത്തിനും ബിസിനസ് വിപുലീകരണത്തിനുമായി ആകെ ചെലവിന്റെ 60 ശതമാനം ഗ്രാന്റായി നൽകും. പരമാവധി രണ്ടുകോടി രൂപ വരെ ഗ്രാന്റായി ഒരു പ്രൊഡക്ടീവ് അലയൻസിനു ലഭിക്കും. ഒപ്പം മൂന്നു വർഷത്തെ സാങ്കേതിക സഹായവും ലഭ്യമാക്കും.കുറഞ്ഞത് പത്തുകോടി രൂപ വാർഷിക വിറ്റുവരവുള്ള കാർഷിക, കാർഷികേതര കമ്പനികൾ, സൂപ്പർമാർക്കറ്റ് ശൃംഖലകൾ, കയറ്റുമതിക്കാർ, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ തുടങ്ങിയവർക്കും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും ചുരുങ്ങിയത് 200 അംഗങ്ങളുള്ളതും, പത്തുലക്ഷം രൂപ വാർഷിക വിറ്റുവരവുമുള്ള ഫാർമർ പ്രൊഡ്യൂസർ കമ്പനികൾക്കും https://pa.kera.kerala.gov.in/auth/login എന്ന ലിങ്കിൽ അപേക്ഷ സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾക്ക് ‘കേര’യുടെ തൃശൂർ റീജിയണൽ ഓഫീസുമായോ 9037824056, 9037824026 എന്നീ നമ്പറുകളിലോ ബന്ധപ്പെടണമെന്ന് റീജിയണൽ പ്രോജക്ട് ഡയറക്ടർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |