
അസ്ഥിര വിപണിയിലും റെക്കാഡ് ലാഭം
കൊച്ചി: പശ്ചിമേഷ്യയിലെ സംഘർഷവും എണ്ണവിപണിയിലെ കനത്ത ചാഞ്ചാട്ടവും മറികടന്ന് റിലയൻസ് ഇൻഡസ്ട്രീസ് ജൂൺ പാദത്തിൽ റെക്കാഡ് പ്രവർത്തന ലാഭവും ഉയർന്ന ത്രൈമാസ അറ്റാദായവും കൈവരിച്ചു. ഓയിൽ ടു കെമിക്കൽ, ഡിജിറ്റൽ സേവനങ്ങൾ, റീട്ടെയിൽ വിഭാഗങ്ങളിൽ രണ്ടക്ക വളർച്ച കൈവരിച്ചതാണ് കമ്പനിക്ക് കരുത്തായത്.
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഏകീകൃത വരുമാനം 25 ശതമാനം ഉയർന്ന് 3.40 ലക്ഷം കോടി രൂപയിലെത്തി. പ്രവർത്തനലാഭം 10.1 ശതമാനം വർദ്ധിച്ച് 54,067 കോടി രൂപയിലെത്തി റെക്കാഡിട്ടു. നികുതിക്ക് മുമ്പുള്ള ലാഭം 8.5 ശതമാനം ഉയർന്ന് 30,630 കോടി രൂപയും ആവർത്തന അറ്റാദായം 23,196 കോടി രൂപയുമാണ്.
അതേസമയം, കഴിഞ്ഞ വർഷം ഏഷ്യൻ പെയിന്റ്സിലെ ഓഹരി വിൽപനയിലൂടെ ലഭിച്ച 8,924 കോടി രൂപയുടെ ഒറ്റത്തവണ വരുമാനം ഇത്തവണ ഇല്ലാതിരുന്നതിനാൽ റിപ്പോർട്ട് ചെയ്ത അറ്റലാഭത്തിൽ ഇടിവുണ്ടായി. മൂലധനച്ചെലവിനായി പാദത്തിൽ 38,682 കോടി രൂപ നിക്ഷേപിച്ച കമ്പനിയുടെ അറ്റ കടം ജൂൺ അവസാനം 1.23 ലക്ഷം കോടി രൂപയാണ്.
നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ ത്രൈമാസത്തിൽ എല്ലാ മേഖലകളിലും പ്രവർത്തന വരുമാനം ഗണ്യമായി വർദ്ധിപ്പിക്കാനായി. ആഗോള അനിശ്ചിതത്വങ്ങളും കമ്പോള വിപണിയിലെ ചാഞ്ചാട്ടവും ബാധിച്ചില്ലെന്നതാണ് നേട്ടം
മുകേഷ് അംബാനി
ചെയർമാൻ
റിലയൻസ് ഇൻഡസ്ട്രീസ്
ജിയോ ഐ.പി.ഒയ്ക്ക് അരങ്ങൊരുങ്ങുന്നു
ഇന്ത്യയിലെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വിൽപ്പനയായ ജിയോ പ്ലാറ്റ്ഫോംസിന്റെ ഐ.പി.ഒയിലൂടെ 37,700 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്നു. ജൂൺപാദത്തിൽ കമ്പനിയുടെ അറ്റ ലാഭം 9.2 ശതമാനം ഉയർന്ന് 7,764 കോടി രൂപയിലെത്തി. വരുമാനം 12 ശതമാനം ഉയർന്ന് 45,961 കോടി രൂപയായി. ഉപഭോക്താവിൽനിന്നുള്ള ശരാശരി പ്രതിമാസ വരുമാനം (എ.ആർ.പി.യു) 215.6 രൂപയായി ഉയർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |