
കൊൽക്കത്ത: പശ്ചിമബംഗാളിൽ അധികാരത്തിലേറി ആറുമാസത്തിനുള്ളിൽ ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് ബി.ജെ.പി. കുടിയേറ്റം ഒഴിപ്പിക്കൽ അടക്കമുള്ള പ്രകടനപത്രിക കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ പ്രകാശനം ചെയ്‌തു. സ്‌ത്രീകൾക്കും തൊഴിലില്ലാത്ത യുവാക്കൾക്കും 3000 രൂപ പ്രതിമാസ സഹായവും വാഗ്‌ദാനം ചെയ്യുന്നു.
പരമ്പരാഗത ഹിന്ദു വോട്ടുകൾ സ്വന്തമാക്കാനുള്ള തന്ത്രം വ്യക്തമാക്കുന്നതാണ് ഏകസിവിൽ കോഡ് പ്രഖ്യാപനം. അധികാരത്തുടർച്ചയ്‌ക്കായി അയൽ സംസ്ഥാനമായ അസാമിലും ഏകസിവിൽ കോഡ് വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. ബി.ജെ.പി പ്രചാരണത്തിൽ പ്രധാനമായി ഉയർത്തുന്ന ബംഗ്ളാദേശിൽ നിന്നുള്ള മുസ്ളിം കുടിയേറ്റം തടയലും പ്രകടന പത്രികയിൽ സ്ഥാനം പിടിച്ചു. ബി.ജെ.പി അധികാരത്തിലെത്തിയാൽ നുഴഞ്ഞുകയറ്റത്തിനെതിരെ വിട്ടുവീഴ്‌ചയില്ലാ നയം സ്വീകരിക്കുമെന്ന് ഷാ പറഞ്ഞു. ബി.ജെ.പി വന്നാൽ മത്സ്യവും മാംസവും കഴിക്കാൻ അനുവദിക്കില്ലെന്ന മുഖ്യമന്ത്രി മമതാ ബാനർജിയുടെ വാദം തള്ളിയ ഷാ എല്ലാവർക്കും സ്വന്തം മതം സ്വതന്ത്രമായി ആചരിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്ന നിയമം കൊണ്ടുവരുമെന്ന് ഉറപ്പു നൽകി. 'സുവർണ ബംഗാൾ' ലക്ഷ്യമിട്ടുള്ള പ്രകടനപത്രിയാണ് ബി.ജെ.പിയുടേതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ശമ്പളക്കാർക്ക്
ക്ഷാമബത്ത
45 ദിവസത്തിനുള്ളിൽ ഏഴാം ശമ്പള കമ്മിഷൻ
എല്ലാ ശമ്പളക്കാർക്കും ക്ഷാമബത്ത
പൊലീസ് ഉൾപ്പെടെ സംസ്ഥാന സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 33% സംവരണം
ബംഗാളിൽ നിന്നുള്ള പശുക്കടത്ത് തടയും
ബംഗാളിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം പ്രചരിപ്പിക്കുന്നതിനായി വന്ദേമാതരം മ്യൂസിയം
വടക്കൻ ബംഗാളിൽ പുതിയ എയിംസ്,ഐ.ഐ.ടി,ഐ.ഐ.എം,ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈൻ
കർഷകർക്ക് 3,000രൂപയുടെ അധിക സഹായം
ദരിദ്രർക്ക് സൗജന്യ വൈദ്യചികിത്സ
നാല് പുതിയ ടൗൺഷിപ്പുകൾ
'ബാബറി മസ്‌ജിദ്
നിർമ്മിക്കുന്നവരുമായി
സഖ്യമില്ല'
മുസ്ളിം വോട്ടുകൾ ഭിന്നിപ്പിക്കാൻ ഹുമയൂൺ കബീറിനെ ബി.ജെ.പി ആയുധമാക്കുന്നുവെന്ന തൃണമൂൽ ആരോപണം തള്ളിയ അമിത് ഷാ ബാബറി മസ്ജിദ് പണിയുന്ന ഒരാളുമായി സഖ്യമുണ്ടാക്കുന്നതിനേക്കാൾ പ്രതിപക്ഷത്ത് ഇരിക്കുന്നതാണെന്ന് പറഞ്ഞു. കബീർ ബംഗാളിലെ മുർഷിദാബാദിൽ ബാബറി മസ്‌ജിദിന്റെ മാതൃക നിർമ്മിക്കാൻ പ്രഖ്യാപിച്ച് തറക്കല്ലിട്ടത് സൂചിപ്പിച്ചാണ് ഷായുടെ മറുപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |