
ന്യൂഡൽഹി: ബീഹാർ ഇന്നിംഗ്സ് അവസാനിപ്പിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യസഭാംഗമായി ഇന്നലെ സത്യപ്രതിജ്ഞ ചെയ്‌തു.ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ സി.പി.രാധാകൃഷ്‌ണന്റെ പാർലമെന്റിലെ ചേംബറിലായിരുന്നു ചടങ്ങ്.1985ൽ ബീഹാർ രാഷ്ട്രീയത്തിൽ ഉദിച്ചുയർന്ന നിതീഷ്,10 തവണ മുഖ്യമന്ത്രിയായി.വാജ്പേയ് സർക്കാരിൽ കേന്ദ്രമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.മുഖ്യമന്ത്രി സ്ഥാനത്തിന് ഭീഷണിയുണ്ടെന്ന് സംശയമുയർന്ന അവസരങ്ങളിൽ മറുകണ്ടം ചാടി.രണ്ടു ദശകത്തോളം മുഖ്യമന്ത്രി കസേരയിലിരുന്ന 75കാരനായ ജെ.ഡി.യു നേതാവ് ഉടൻ ആ പദവി രാജിവച്ചേക്കും.അടുത്ത മുഖ്യമന്ത്രി ബി.ജെ.പി നേതാവും,ഉപമുഖ്യമന്ത്രിയുമായ സമ്രാട്ട് ചൗധരിയായിരിക്കുമെന്നാണ് സൂചന.14ന് ശേഷം പേര് പ്രഖ്യാപിച്ചേക്കും.
ആശംസകളറിയിച്ച് മോദി
രാജ്യത്തെ ഏറ്റവും പരിചയസമ്പന്നരായ നേതാക്കളിൽ ഒരാളാണ് നിതീഷ് കുമാറെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. സദ്ഭരണത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത എല്ലായിടത്തും പ്രശംസിക്കപ്പെട്ടിട്ടുണ്ട്.ബീഹാറിന്റെ വികസനത്തിന് മായാത്ത സംഭാവനകൾ നൽകിയ അദ്ദേഹത്തെ വീണ്ടും പാർലമെന്റിൽ കാണുന്നത് സന്തോഷകരമായ കാര്യമാണ്.നിതീഷിന്റെ ദീർഘകാല രാഷ്ട്രീയ പരിചയം പാർലമെന്റിന്റെ അന്തസ് കൂടുതൽ ഉയർത്തുമെന്ന് തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും,ആശംസകളെന്നും മോദി എക്‌സ് അക്കൗണ്ടിൽ കുറിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |