
ഡെറാഡൂൺ: ഞായറാഴ്ച പരീക്ഷയെഴുതാൻ വച്ചിരുന്ന പേന കൊണ്ട് അവൾ അവസാനമായി ഇങ്ങനെ കുറിച്ചു- ' പപ്പാ, മമ്മീ.. ഐ ലവ് യു, ആരും തെറ്റുകാരല്ല,. എന്റെ കഴിവില്ലായ്മയാണ് കാരണം..." രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് നീറ്ര് പരീക്ഷാ സമ്മർദ്ദത്തെത്തുടർന്ന് വീണ്ടും വിദ്യാർത്ഥി ആത്മഹത്യ.
ഉത്തരാഖണ്ഡിലെ ഡെറാഡൂൺ സ്വദേശിയായ റിയ കുമാരി താപ്പയാണ് (23) ആത്മഹത്യ ചെയ്തത്. രാവിലെ 10.30ഓടെ അമ്മ ഭക്ഷണം കഴിക്കാൻ വിളിച്ചിട്ടും റിയ മുറി തുറന്നില്ല. അച്ഛൻ വാതിൽ തകർത്തുനോക്കിയപ്പോൾ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസ് പറയുന്നതനുസരിച്ച്, വളരെക്കാലമായി നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു റിയ. എന്നാൽ മുമ്പുള്ള ശ്രമത്തിൽ വിജയിക്കാതിരുന്നതും നിലവിലെ പരീക്ഷാ സമ്മർദ്ദവും കുട്ടിയെ കടുത്ത നിരാശയിലാഴ്ത്തി. അന്വേഷണം പുരോഗമിക്കുകയാണ്.
കഴിഞ്ഞ ദിവസം രാജസ്ഥാനിലെ സികർ സ്വദേശിയായ 22കാരനും നീറ്റ് സമ്മർദ്ദത്തെ തുടർന്ന് ആത്മഹത്യ ചെയ്തിരുന്നു. രണ്ടാഴ്ച മുമ്പാണ് മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ നീറ്റ് സമ്മർദ്ദം താങ്ങാനാവാതെ അച്ഛനും അമ്മയ്ക്കും കത്തെഴുതി വച്ച് 19കാരി ജീവനൊടുക്കിയത്.
പഠനത്തിൽ മിടുക്കി
1999 ലെ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികന്റെ മകളാണ് റിയ. പന്ത്രണ്ടാം ക്ലാസിൽ 96.7% മാർക്ക് നേടിയിരുന്നു.
അനീതി നിറഞ്ഞ സംവിധാനത്തിന്റെ ഇരകളാണ് കുട്ടികൾ. ഇതിന്റെ ഉത്തരവാദികൾ മോദി സർക്കാരും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമാണ്.
- രാഹുൽ ഗാന്ധി
ലോക്സഭാ പ്രതിപക്ഷ നേതാവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |