
ഗാസിയാബാദ്: സ്വത്ത് തർക്കത്തെത്തുടർന്ന് പിതാവിനെ വെടിവെച്ച് കൊലപ്പെടുത്തി യുവാവ് . ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. മോദിനഗർ സ്വദേശി ഹരിഓം ചൗധരിയെയാണ് (52) മൂത്തമകൻ നിഖിൽ (32) കൊലപ്പെടുത്തിയത്. ഇയാൾക്കായി നാല് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം ആരംഭിച്ചു.
150 കോടിയോളം രൂപയുടെ ആസ്തിയുള്ള കർഷകനാണ് ഹരി ഓം ചൗധരി. മോദി നഗറിൽ മാത്രം 46 ഏക്കറോളം കൃഷി ഭൂമിയും ഡൽഹി മീററ്റ് റോഡിൽ കെട്ടിടങ്ങളും ഹരിഓമിനുണ്ട്. നിഖിലിന്റെ മദ്യപാനത്തെയും ധൂർത്തിനെയും ചൊല്ലി വീട്ടിൽ വഴക്ക് പതിവായിരുന്നു.
ഇതിനിടെ 15 ഏക്കറും മാർക്കറ്റിലെ കടമുറികളും അടുത്തിടെ ഹരിഓം നിഖിലിന് എഴുതിക്കൊടുത്തു. എന്നാൽ അതുപോരെന്നും ബാക്കി സ്വത്തുകൂടി തനിക്ക് നൽകണമെന്നും നിഖിൽ ആവശ്യപ്പെട്ടു. ബുധനാഴ്ച രാത്രിയും ഇതുസംബന്ധിച്ച് തർക്കമുണ്ടായി. ഹരിഓമിനൊപ്പം ഭാര്യയും ഇളയമകനുമാണുണ്ടായിരുന്നത്. അർദ്ധരാത്രിയോടെ നിഖിലെത്തി. സ്വത്ത് സംബന്ധിച്ച തർക്കത്തിനിടെ അനാവശ്യമായി പണം ചെലവഴിക്കുന്നതിന് ഹരിഓം നിഖിലിനെ ശാസിക്കുകയും ചെയ്തു. പിന്നാലെ നിഖിൽ തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നു. മുഖത്തും നെഞ്ചിലും വയറ്റിലും വെടിയേറ്റ ഹരിഓം സംഭവസ്ഥലത്തുതന്നെ മരിച്ചു. 2018ൽ സഹോദരനുനേരെയും ഇയാൾ വെടിവച്ചിരുന്നു. അന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |