
ന്യൂഡൽഹി: കൊളീജിയം സംവിധാനത്തിൽ സുതാര്യത അനിവാര്യമെന്ന് സുപ്രീംകോടതി ജഡ്‌ജി ഉജ്ജൽ ഭുയാൻ. ഇല്ലെങ്കിൽ ജനങ്ങൾക്കെതിരെ 'ഉറുമ്പ്' തുടങ്ങിയ തികച്ചും ഭരണഘടനാ വിരുദ്ധമായ പരാമർശങ്ങൾ നടത്തുന്ന ജഡ്‌ജിമാർ പദവിയിലെത്തുമെന്ന് ഡൽഹിയിൽ സംഘടിപ്പിച്ച സംവാദത്തിൽ ഭുയാൻ പറഞ്ഞു. ഹൈക്കോടതി,സുപ്രീംകോടതി ജഡ്‌ജിമാരെ നിയമിക്കാൻ കൊളീജിയം ശുപാർശ തയ്യാറാക്കുമ്പോൾ അവരെ തിരഞ്ഞെടുത്തതിന്റെ കാരണം കൃത്യമായി രേഖപ്പെടുത്തണം. എന്നാൽ അതുണ്ടാകാത്തതിനാലാണ് ഭരണഘടനയോട് കൂറില്ലാത്ത ഇത്തരം വ്യക്തികൾ പദവികളിലെത്തുന്നത്.
അർഹരായ ജഡ്‌ജിമാരോടുള്ള അനീതിയാണെന്നും ചൂണ്ടിക്കാട്ടി. 2024ൽ അലഹബാദ് ഹൈക്കോടതി ജഡ്‌ജിയായിരുന്ന ശേഖർ കുമാർ യാദവ് നടത്തിയ പ്രസംഗം ഉൾപ്പെടെയാണ് ഭുയാൻ ഉദ്ദ്യേശിച്ചതെന്നാണ് വിലയിരുത്തൽ. 'ഉറുമ്പിനെ പോലും കൊല്ലരുതെന്നാണ് പഠിച്ചതെന്നും,എന്നാൽ ന്യൂനപക്ഷങ്ങളുടെ സംസ്‌കാരത്തിൽ കുട്ടികൾ മൃഗങ്ങളെ കൊല്ലുന്നത് കാണുന്നുവെന്നും' വിവാദ പരാമർശം നടത്തിയിരുന്നു. അടുത്തിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, തൊഴിലില്ലാത്ത യുവാക്കളെ പാറ്റകളോട് താരതമ്യം ചെയ്‌തത് കോക്രോച്ച് ജനതാ പാർട്ടിയുടെ രൂപീകരണത്തിന് കാരണമായിരുന്നു.
ജനങ്ങളിൽ നിന്ന് മറച്ചുവയ്‌ക്കേണ്ടതില്ല
ചീഫ് ജസ്റ്റിസ് അടക്കം 5 മുതിർന്ന ജഡ്‌ജിമാർ അടങ്ങുന്നതാണ് സുപ്രീംകോടതി കൊളീജിയം. നിയമനങ്ങളുമായി ബന്ധപ്പെട്ട് അവിടെ നടക്കുന്ന ചർച്ചകൾ രഹസ്യമായി സൂക്ഷിക്കുന്നു. ജുഡിഷ്യൽ സുതാര്യതയെന്ന ആശയത്തിന് വിരുദ്ധമാണിതെന്ന് ജസ്റ്റിസ് ഭുയാൻ വ്യക്തമാക്കി. എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. ആരാണ് തങ്ങളുടെ ജഡ്‌ജിയായി വരുന്നതെന്ന് ജനങ്ങൾ അറിഞ്ഞാൽ എന്താണ് കുഴപ്പം? അടുത്തിടെയുണ്ടായ മൂന്ന് കൊളീജിയം ശുപാർശകൾ, നിയമനങ്ങളുടെ കാരണങ്ങൾ ഉൾപ്പെടുത്താതെയായിരുന്നുവെന്നും കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |