
ലക്‌നൗ: ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 213 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ 19 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണ് നേടിയത്. മഴ കാരണം രണ്ട് തവണ കളി നിര്‍ത്തി വയ്‌ക്കേണ്ടിവന്നതിനെ തുടര്‍ന്നാണ് മത്സരം 19 ഓവര്‍ ആക്കി ചുരുക്കിയത്. ഡിഎല്‍എസ് നിയമപ്രകാരം ആര്‍സിബിയുടെ വിജയലക്ഷ്യം 213 റണ്‍സ് ആയി പുനഃര്‍നിശ്ചയിക്കുകയായിരുന്നു. ജയിച്ചാല്‍ പോയിന്റ് പട്ടികയില്‍ ബംഗളൂരുവിന് ഒന്നാമതെത്താം. മറുവശത്ത് തോല്‍വി വഴങ്ങിയാല്‍ ലക്‌നൗ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകും.
ഓപ്പണര്‍ മിച്ചല്‍ മാര്‍ഷിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ലക്‌നൗവിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. സഹഓപ്പണര്‍ അര്‍ഷിന്‍ കുല്‍ക്കര്‍ണി 17(24) റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയപ്പോള്‍ മാര്‍ഷ് ഗ്രൗണ്ടിന്റെ എല്ലാവശത്തേക്കും ഷോട്ടുകള്‍ പായിച്ചു. ഒമ്പത് വീതം ഫോറും സിക്‌സും ഉള്‍പ്പെടെയായിരുന്നു ഓസീസ് താരത്തിന്റെ സെഞ്ച്വറി. 56 പന്തുകളില്‍ നിന്ന് 111 റണ്‍സ് നേടിയാണ് മാര്‍ഷ് പുറത്തായി. നിക്കോളാസ് പൂരന്‍, ക്യാപ്റ്റന്‍ റിഷഭ് പന്ത് എന്നിവരും അതിവേഗം റണ്‍സ് കണ്ടെത്തിയതോടെയാണ് ലക്‌നൗ മികച്ച ടോട്ടലിലെത്തിയത്.
നിക്കോളാസ് പൂരന്‍ 23 പന്തുകളില്‍ നിന്ന് 38 റണ്‍സ് നേടിയപ്പോള്‍ റിഷഭ് പന്ത് 10 പന്തുകളില്‍ നിന്ന് നാല് ഫോറും രണ്ട് സിക്‌സറുകളും സഹിതം 32 റണ്‍സ് നേടി പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്ഡന്‍ മാര്‍ക്രം ഒരു റണ്‍ നേടി പുറത്താകാതെ നിന്നു. ആര്‍സിബിക്കായി ജോഷ് ഹേസില്‍വുഡ്, ക്രുണാല്‍ പാണ്ഡ്യ, റാസിക് ദാര്‍ സലാം എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു. മറുപടി ബാറ്റിംഗ് ആരംഭിച്ച ആര്‍സിബിക്ക് ഓപ്പണര്‍ ജേക്കബ് ബെഥലിന്റെ വിക്കറ്റ് നഷ്ടമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |