അറ്റ്‌ലാന്റ : ലോകകപ്പ് ഫുട്ബാളിൽ ഇന്നലെ നടന്ന ഗ്രൂപ്പ് എയിലെ മത്സരത്തിൽ ചെക്ക് റിപ്പബ്ളിക്കിനെ സമനിലയിൽ പിടിച്ച് ദക്ഷിണാഫ്രിക്ക. ആറാം മിനിട്ടിൽ മൈക്കൽ സാദിലെക്കാണ് ചെക്കിനായി ഗോൾ നേടിയത്. 84-ാം മിനിട്ടിൽ മൊക്കീന പെനാൽറ്റിയിൽ നിന്നാണ് സമനില പിടിച്ചത്. ആദ്യ മത്സരത്തിൽ ദക്ഷിണകൊറിയയോട് ആദ്യ ഗോൾ നേടിയ ശേഷം തോറ്റിരുന്ന ചെക്ക് ഇത്തവണ അബദ്ധം പറ്റാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചെങ്കിലും സമനിലയിലേക്ക് പോകേണ്ടിവന്നു .ആദ്യ മത്സരത്തിൽ മെക്സിക്കോയോട് എതിരില്ലാത്ത രണ്ടുഗോളുകൾക്ക് തോറ്റിരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ നോക്കൗട്ടിന്റെ സാദ്ധ്യതകൾ ഈ സമനിലയോടെ തുറന്നിട്ടുണ്ട്. ചെക്കിനും സമാനമായ സ്ഥിതിയാണ്. വ്യാഴാഴ്ച മെക്സിക്കോയ്ക്ക് എതിരെയാണ് ചെക്കിന്റെ അവസാന മത്സരം. ദക്ഷിണാഫ്രിക്ക അവസാന മത്സരത്തിൽ കൊറിയയെ നേരിടും. ഇന്നലെ അറ്റ്ലാന്റയിൽ നടന്ന മത്സരത്തിന്റെ തുടക്കത്തിൽതന്നെ ഗോൾ നേടാനായത് ചെക്കിന് വലിയ ആത്മവിശ്വാസമാണ് പകർന്നത്. അലക്സാണ്ടർ സോയ്ക്കയുടെ പാസിൽ നിന്നായിരുന്നു സാദിലെക്കിന്റെ ഗോൾ പിറന്നത്.തുടർന്ന് തിരിച്ചടിക്കാൻ ദക്ഷിണാഫ്രിക്ക പലശ്രമങ്ങളും നടത്തിനോക്കിയെങ്കിലും ഫലമുണ്ടായില്ല.ഒടുവിൽ ദക്ഷിണാഫ്രിക്കയുടെ ഒരു ഷോട്ട് ബോക്സിനുള്ളിൽ ചെക്ക് താരത്തിന്റെ കയ്യിൽ തട്ടിയതിന് റഫറി പെനാൽറ്റി വിധിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |