
ലോകകപ്പ് അരങ്ങേറ്റത്തിൽ ഗോളടിച്ച് ഉസ്ബക്കിസ്ഥാൻ
കൊളംബിയ 3- ഉസ്ബക്കിസ്ഥാൻ 1
മെക്സിക്കോ സിറ്റി : ആദ്യമായി ലോകകപ്പ് കളിക്കാനെത്തിയ ഉസ്ബക്കിസ്ഥാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് ലാറ്റിനമേരിക്കൻ കരുത്തരായ കൊളംബിയ. തോറ്റെങ്കിലും ലോകകപ്പ് അരങ്ങേറ്റത്തിൽ ഗോളടിക്കാനായതിന്റെ ചാരിതാർത്ഥ്യത്തോടെ ഉസ്ബക്കിസ്ഥാനും. കഴിഞ്ഞ ലോകകപ്പിൽ കളിക്കാൻ അവസരം കിട്ടാതിരുന്ന കൊളംബോ ഈ ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ വിജയം കണ്ട് ഗ്രൂപ്പ് കെയിൽ പോർച്ചുഗലിനെ മറികടന്ന് ഒന്നാമതെത്തുകയും ചെയ്തു.
ഈ ലോകകപ്പിലെ ആദ്യ മത്സരം നടന്ന മെക്സിക്കോ സിറ്റി സ്റ്റേഡിയത്തിലായിരുന്നു കൊളംബിയയുടെ പടയോട്ടം. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ടുനിന്ന കൊളംബിയ രണ്ടാം പകുതിയിലാണ് ഒന്ന് തിരിച്ചുവാങ്ങിയത്. എന്നാൽ ഒട്ടും പതറാതെ അഞ്ചുമിനിട്ടിനകം ലീഡ് തിരിച്ചുപിടിക്കുകയും കളി തീരാൻ മിനിട്ടുകൾ മാത്രം ശേഷിക്കവേ മൂന്നാമതൊരെണ്ണംകൂടി അടിക്കുകയും ചെയ്തു. ഡാനിയേൽ മുനോസ്,ലൂയിസ് ഡയസ്,ജാമിന്റൺ കംപാസ് എന്നിവരാണ് കൊളംബിയ്ക്ക് വേണ്ടി ഗോൾ നേടിയത്.
തൊട്ടുമുമ്പ് ലൂയിസ് ഡയസിന്റെ ഒരു ഇടംകാലൻ ഷോട്ട് പോസ്റ്റിൽ ഇടിച്ചുചിതറിയതിന് പിന്നാലെയാണ് 40-ാം മിനിട്ടിൽ ഡാനിയേൽ മുനോസ് പ്രതിരോധക്കാരെ അമ്പരപ്പിക്കുന്ന വേഗത്തിൽ മുന്നോട്ട് ഓടിക്കയറി ഉയർന്നുവന്ന ഒരു പന്തിനെ വലയിലേക്ക് കടത്തിവിട്ട് സ്കോർ ബോർഡ് തുറന്നത്. 60-ാം മിനിട്ടിൽ അബ്ബോസ്ബെക്ക് ഫായിസുള്ളേവിനാണ് ഉസ്ബക്കിന്റെ ചരിത്രഗോളടിക്കാൻ നിയോഗമുണ്ടായത്. ഇടതുഫ്ളാങ്കിൽ നിന്ന് ഉയർത്തിക്കിട്ടിയ ഒരു ക്രോസ് വലതുഫ്ളാങ്കിലേക്ക് വന്ന ഷമുറോദോവ് വലയിലേക്ക് അടിച്ചെങ്കിലും കൊളംബിയൻ ഗോളി കാമിലോ വർഗാസിന്റെ പുറത്ത് തട്ടി റീബൗപണ്ട് ചെയ്യുകയായിരുന്നു. ഇത് പിടിച്ചെടുത്താണ് ഫായിസുള്ളേവ് വലകുലുക്കിയത്.
എന്നാൽ അരങ്ങേറ്റക്കാരുടെ ഈ സന്തോഷം അധികം നീണ്ടില്ല. അഞ്ചുമിനിട്ടിനകം ലൂയിസ് ഡയസിന്റെ ഷോട്ട് ഗോളിയുടെ കയ്യിലൂടെ വലയിലേക്ക് ഉരുണ്ടുകയറി. അവസാനസമയത്ത് തിരിച്ചടിക്കാൻ ഉസ്ബക് താരങ്ങൾ പരിശ്രമിച്ചെങ്കിലും ഇൻജുറി ടൈമിന്റെ അഞ്ചാം മിനിട്ടിലെ കംപാസിന്റെ ഗോളിലാണ് കലാശിച്ചത്.
ഉസ്ബക്കിസ്ഥാൻ ചൊവ്വാഴ്ച അടുത്ത മത്സരത്തിൽ പോർച്ചുഗലിനെയാണ് നേരിടുന്നത്. കൊളംബിയ കോംഗോയെ നേരിടും.
2006 ഇറ്റലിയെ ലോകകപ്പ് ജേതാക്കളാക്കിയ ഫാബിയോ കന്നവാരോയാണ് ഉസ്ബക്കിസ്ഥാന്റെ പരിശീലകൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |