
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെ അമേരിക്കൻ ആയുധങ്ങൾ പ്രാദേശിക സൈനിക താവളങ്ങളിലേക്ക് കടത്തിവിടാൻ അനുവദിക്കില്ലെന്ന് ഇറാൻ സൈന്യത്തിന്റെ മുന്നറിയിപ്പ്. ജലപാതയുടെ പൂർണ നിയന്ത്രണം ഇറാൻ സായുധ സേനയുടെ സംയുക്ത മേൽനോട്ടത്തിലാണെന്ന് സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അക്രമിനിയ പറഞ്ഞു. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ ആഗ്രഹിക്കുന്ന ഏത് രാജ്യവും ഇറാന്റെ സായുധ സേനയുടെ നിരീക്ഷണത്തിനു വിധേയമായിരിക്കണമെന്ന് മുൻ സായുധ സേനാ മേധാവി മേജർ ജനറൽ അബ്ദുൽറഹീം മൂസവിയുടെ നാൽപതാം ചരമദിന ചടങ്ങിൽ സംസാരിക്കവേ അക്രമിനിയ പറഞ്ഞു. അതേസമയം, യു.എസിനും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും നേരെ ഐ.ആർ.ജി.സി നാവികസേനാ ഡപ്യൂട്ടി സയീദ് സിയാഹ് സെറാനി കടുത്ത മുന്നറിയിപ്പ് നൽകി. യു.എസ് എന്തെങ്കിലും വിഡ്ഢിത്തം കാണിച്ചാൽ പേർഷ്യൻ ഉൾക്കടലിനെ അമേരിക്കൻ നാവികരുടെ 'നീല ശ്മശാനം' ആക്കി മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു.
ബെയ്റൂട്ടിൽ ആക്രമണം
ബെയ്റൂട്ടിന്റെ തെക്ക് ഹൈവേയിലുള്ള വാഹനങ്ങൾ ലക്ഷ്യമാക്കി ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ രണ്ട് കുട്ടികളടക്കം എട്ട് പേർ ഇന്നലെ കൊല്ലപ്പെട്ടെന്ന് ലെബനനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സെയ്ദ-സൗത്ത് തീരദേശ ഹൈവേയിലെ ബാർജ, ജിയേ, സാദിയാത്ത് എന്നിവിടങ്ങളിലാണ് ഇസ്രയേൽ ആക്രമണമുണ്ടായത്. ദക്ഷിണ ലെബനനിലെ വിവിധ ഭാഗങ്ങളിൽ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇസ്രയേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) സ്ഥിരീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |