തിരുവനന്തപുരം: അടിയന്തരമായി 1800 കോടി രൂപ കണ്ടെത്തി ട്രഷറി ഫണ്ട് മാനേജ് ചെയ്താലേ ചീഫ് സെക്രട്ടറി മുതൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർവരെയുള്ള സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയൂ. തിങ്കളാഴ്ചയോടെ അതു സാധിക്കുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.
സർക്കാരിന്റെ ദൈനംദിന ആവശ്യങ്ങളും വായ്പാതിരിച്ചടവും ശമ്പള വിതരണവുമടക്കം കെട്ടുപിണഞ്ഞു കിടക്കുന്നതാണ് ഫണ്ട് മാനേജ്മെന്റ്. അതുക്രമപ്പെടുത്തിയാൽ ശമ്പളം നൽകാം. കഴിഞ്ഞ ദിവസം കേരളത്തിനുള്ള വിഹിതമായി കേന്ദ്രത്തിൽ നിന്നു കിട്ടിയ 4122 കോടിയും ഇത്തരത്തിൽ വിനിയോഗിക്കുകയാണ്. പെൻഷൻ വിതരണം പതിവുപോലെ നടക്കുന്നുണ്ട്. അതിലെ തുക ഏറിയപങ്കും പൂർണമായി പിൻവലിക്കാറില്ല. ഫലത്തിൽ അത് സർക്കാരിന്റെ കൈവശംതന്നെ ഇരിക്കും.
അതേസമയം ചരിത്രത്തിൽ ആദ്യമായി മാസത്തിന്റെ ആദ്യ രണ്ടു ദിനങ്ങളിലും ശമ്പള വിതരണം ചെയ്യാൻ കഴിഞ്ഞില്ലെന്ന പേരുദോഷം സർക്കാരിനെ വേട്ടയാടുകയാണ്. രേഖകളിലെ കണക്കു പ്രകാരം ട്രഷറി അക്കൗണ്ടുകളിലേക്ക് ജീവനക്കാരുടെ ശമ്പളം വരവുവച്ചെങ്കിലും പണം അതിലേക്ക് മാറ്റിയിട്ടില്ല.സാങ്കേതികകാരണങ്ങളാലാണ് ശമ്പളം പിൻവലിക്കാൻ ആകാത്തതെന്നാണ് ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ പ്രതികരണം. ഈമാസം കിട്ടേണ്ട 13600കോടി കേന്ദ്രം തന്നിട്ടില്ലെന്നും മന്ത്രി ആരോപിച്ചു. സർക്കാരിന്റെ കാര്യക്ഷമതകുറവാണിതിന് കാരണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ കുറ്റപ്പെടുത്തി.സർക്കാർ ധവളപത്രം പുറത്തിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജീവനക്കാർക്ക് പ്രതിഷേധം
ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഇന്നലെ സെക്രട്ടറിയറ്റിലേക്ക് മാർച്ച് നടത്തി. ഭരണപക്ഷ സംഘടനകൾക്കും അമർഷമുണ്ട്.എൻ.ജി.ഒ.സംഘ് ട്രഷറി ഡയറക്ടറേറ്റിലേക്ക് മാർച്ചുംധർണയും സംഘടിപ്പിച്ചു. ജീവനക്കാരുടെ 7 ഗഡു ഡി.എയും കുടിശികയാണ്.
വായ്പാ തിരിച്ചടവ് നീട്ടി
പ്രതിസന്ധി മറികടക്കാൻ സർക്കാർ തീവ്ര ശ്രമം തുടങ്ങിയിട്ടുണ്ട്. ട്രഷറി ഓവർഡ്രാഫ്റ്റിലായതിനാൽ കൂടുതൽ പണം എടുക്കാനാവില്ല.സഹകരണബാങ്കുകളിൽ നിന്നുള്ള 3140കോടിയുടെ വായ്പാതിരിച്ചടവ് ഒരുവർഷത്തേക്ക് നീട്ടിവച്ചു.
സഹകരണസ്ഥാപനങ്ങളിൽ നിന്ന് പണം കണ്ടെത്താനും പൊതുമേഖലാസ്ഥാപനങ്ങളിലെ നീക്കിയിരുപ്പ് തൽക്കാലം ട്രഷറിയിലേക്ക് മാറ്റാനും നിർദ്ദേശിച്ചിട്ടുണ്ട്.ഇതോടെ 1800 കോടി തികയ്ക്കാനാവും
ശമ്പളം അക്കൗണ്ടിലുണ്ട്: സർക്കാർ
ട്രഷറിയിലെ എംപ്ലോയ് ട്രഷറി സേവിങ്സ് ബാങ്ക് (ഇ.ടി.എസ്.ബി) അക്കൗണ്ടിലെത്തുന്ന ശമ്പളം അവിടെനിന്നാണ് ഉദ്യോഗസ്ഥരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പോകുന്നത്.ഇ.ടി.എസ്.ബിയിലേക്ക് ശമ്പളം കൈമാറിയെന്നാണ് സർക്കാർ പറയുന്നത്. ബാങ്ക് അക്കൗണ്ടുകളിലേക്ക് പോയിട്ടില്ല.
ശമ്പളവിതരണക്രമം
ആദ്യ പ്രവൃത്തിദിവസം :ലാൻഡ് റവന്യൂ,എക്‌സൈസ്, വെഹിക്കൾ ടാക്സ്,സെയിൽ ടാക്സ്,മറ്റ്നികുതി വിഭാഗങ്ങൾ,ചീഫ് ഇലക്ട്രൽ ഇൻസ്പക്ട്രേറ്റ്,സ്റ്റാമ്പ്,രജിസ്‌ട്രേഷൻ,നിയമസഭ, ഇലക്ഷൻ,പൊതുഭരണവകുപ്പിനു കീഴിലെ സ്ഥാപനങ്ങൾ, നീതിന്യായവകുപ്പ്,ജയിൽ,പൊലീസുംഫയർഫോഴ്സും, സ്റ്റേഷനറി ആൻഡ് പ്രിന്റിംഗ് ,ഇൻഷ്വറൻസ്,ഹരിജൻവെൽഫെയർ,മുനിസിപ്പാലിറ്റീസ്,ജലഗതാഗതം
രണ്ടാംദിവസം:വിദ്യാഭ്യാസ വകുപ്പ്,മെഡിക്കൽആൻഡ് പബ്ലിക് ഹെൽത്ത്.
മൂന്നാംദിവസം:കൃഷി,ഫിഷറീസ്,അനിമൽഹസ്ബൻഡറി,സഹകരണം,വ്യവസായം,സയന്റിഫിക് ഡിപ്പാർട്ട്‌മെന്റുകൾ,ലേബർ,റൂറൽഡെവലെപ്‌മെന്റ്,സ്റ്റാറ്റിസ്റ്റിക്സ്,പോർട്ട്,സിവിൽ സപ്ലൈസ്,ഡയറിഡെവലെപ്‌മെന്റ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |