തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ജില്ലാ, മണ്ഡലം ഭാരവാഹികളെ രണ്ടാഴ്ചയ്ക്കുള്ളിൽ നിയമിക്കാൻ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ അദ്ധ്യക്ഷതയിൽ ആദ്യമായി ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ തീരുമാനം.
ഇതിനായി സംസ്ഥാനത്തെ ആറ് ജില്ലാ കമ്മിറ്റികളെ വീതം ഉൾപ്പെടുത്തി അഞ്ച് മേഖലകളാക്കി തിരിച്ച് ഒാരോ നേതാക്കൾക്ക് ചുമതല നൽകും ആകെ 30 ജില്ലാ കമ്മിറ്റികളാണുള്ളത്. ശോഭാസുരേന്ദ്രൻ, എം.ടി.രമേശ്, പി.സുധീർ, എസ്.സുരേഷ്, എ.എൻ.രാധാകൃഷ്ണൻ എന്നിവർക്കാണ് ചുമതല നൽകുക.
ഇവർ ജില്ലാനേതൃത്വവുമായി ചർച്ച ചെയ്ത് ജില്ലാ, മണ്ഡലം ഭാരവാഹികളെ നിശ്ചയിച്ച് സംസ്ഥാന പ്രസിഡന്റിനെ അറിയിക്കും. സംസ്ഥാന ഭാരവാഹികളെ സംസ്ഥാന പ്രസിഡന്റ് നേരിട്ട് നിശ്ചയിക്കും. നടപടികൾ ഏപ്രിൽ 15ന് മുമ്പ് പൂർത്തിയാക്കും. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ വിഷുവിന് ശേഷം തുടങ്ങും.
അതിനു മുമ്പ് സംസ്ഥാന സംഘടനാ സെക്രട്ടറിയെ നിയമിക്കുന്നതിനായി സംസ്ഥാന പ്രസിഡന്റ് ആർ.എസ്.എസ് നേതൃത്വവുമായി ചർച്ച നടത്തും. നിലവിൽ സംസ്ഥാന സംഘടനാ സെക്രട്ടറി പദവിയിൽ ആളില്ല. കെ.സുഭാഷിനെ ആർ.എസ്.എസ് തിരിച്ചുവിളിച്ചതോടെയാണിത്. ഇന്നലെ ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ ഒാൺലൈനായാണ് പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |