പിലിക്കോട്(കാസർകോട്): നാടിൻറെ ഒരുമയും ജനങ്ങളുടെ ഐക്യവും ഏത് പ്രതിസന്ധിയെയും അതിജീവിക്കാനുള്ള കരുത്താക്കി കേരളം പുരോഗതിയിലേക്ക് കുതിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാർ നിഷേധാത്മക നിലപാട് തുടരുകയും മറ്റുള്ളവരുടെ സഹായങ്ങൾ തടയുകയും ചെയ്തിട്ടും കേരള സർക്കാർ ആർജിച്ച വികസനനേട്ടം രാജ്യവും ലോകവും ആശ്ചര്യത്തോടെ നോക്കികാണുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദർശന, വിപണന മേളയുടെയും സംസ്ഥാനതല ഉദ്‌ഘാടനം കാസർകോട് കാലിക്കടവിൽ നിർവ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
സഹായം മുടക്കി ശ്വാസം മുട്ടിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നെങ്കിലും 'കേരളം നമ്പർ വൺ' ആണെന്ന അവാർഡുകൾ ഒന്നിന് പിറകെ ഒന്നായി അതേ കേന്ദ്ര സർക്കാരിന് നമുക്ക് നൽകേണ്ടിവന്നു. ഒരിക്കലും നടക്കില്ലെന്ന് കരുതിയ ദേശീയപാത വികസനം, ഗെയിൽ പൈപ്പ് ലൈൻ പദ്ധതി, മലയോര- തീരദേശ ഹൈവേകൾ,ബേക്കൽ - കോവളം ജലപാത തുടങ്ങിയവ അവസാന ഘട്ടത്തിലാണ്. കേന്ദ്രത്തിന് ഒപ്പം നിന്ന് എൽ.ഡി. എഫ് സർക്കാരിനോട് വിരോധം തീർക്കാൻ മാദ്ധ്യമങ്ങളിൽ ഭൂരിപക്ഷവും ശ്രമിച്ചു. എന്നാലും തകരാനോ പിറകോട്ടുപോകാനോ നമുക്ക് പറ്റില്ല. പുരോഗതിയുടെ നവകേരള യാത്രയിലാണ് നാം.അത് തുടരുക തന്നെ ചെയ്യുമെന്നും പിണറായി വിജയൻ പറഞ്ഞു.
റവന്യു വകുപ്പ് മന്ത്രി കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, എ.കെ.ശശീന്ദ്രൻ, കെ. കൃഷ്ണൻ കുട്ടി, വി.അബ്ദുൾ റഹ്മാൻ എന്നിവർ പ്രസംഗിച്ചു. എം.എൽ.എ മാരായ എം.രാജഗോപാലൻ, ഇ.ചന്ദ്രശേഖരൻ, അഡ്വ.സി.എച്ച്.കുഞ്ഞമ്പു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, നഗരസഭാ ചെയർപേഴ്സൺമാരായ കെ.വി.സുജാത, പി.ശാന്ത, പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി, എം.മനു, എം. വി. സുജാത, പി. രേഷ്‌ണ എന്നിവർ സന്നിഹിതരായി. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ സ്വാഗതം പറഞ്ഞു.
വാർഷികാഘോഷത്തിൽ നിന്ന് പ്രതിപക്ഷം വിട്ടുനിന്നു
സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടിയിൽ നിന്ന് പ്രതിപക്ഷം വിട്ടുനിന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രാജ്മോഹൻ ഉണ്ണിത്താൻ, എൻ.എ. നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ് എന്നിവരുടെ പേരുകൾ പ്രോഗ്രാം നോട്ടീസിൽ ഉണ്ടായിരുന്നെങ്കിലും ഇവരാരും എത്തിയില്ല. കാസർകോട് ജില്ലയുടെ ചുമതലയുള്ള മന്ത്രി എ.കെ.ശശീന്ദ്രൻ ഇവരെ നേരിട്ട് ഫോണിൽ ബന്ധപ്പെട്ട് ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നെങ്കിലും വിട്ടുനിൽക്കാൻ യു.ഡി.എഫ് ഒറ്റക്കെട്ടായി തീരുമാനം എടുക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |