
മുംബയ്: പ്രശസ്ത ഗായിക ആശ ഭോസ്ലെ (92) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. കഴിഞ്ഞ കുറച്ചു മാസങ്ങളായി നിരവധി ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന ഗായികയ്ക്ക് ഇന്നലെ വൈകിട്ടോടെയാണ് ഹൃദയാഘാതം ഉണ്ടായത്. പിയാ തു അബ് തോ ആജാ, ജായിയേ ആപ് കഹാൻ ജായേഗംഗം, രംഗീല രേ, ഷരാര ഷരാര തുടങ്ങിയ എണ്ണമറ്റ ഹിറ്റ് ഗാനങ്ങളിലൂടെ സംഗീത പ്രേമികളുടെ ഇഷ്ടഗായികയായി മാറിയ വ്യക്തിത്വമാണ് ആശ ഭോസ്‌ലെയുടേത്. ലതാ മങ്കേഷ്‌കറുടെ സഹോദരിയാണ്.
മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്കറുടെ മകളായി 1933ൽ ഇൻഡോറിൽ ഒരു കൊങ്കണി കുടുംബത്തിലാണ് ആശ ജനിച്ചത്. അമ്മ ശുദ്ധമാതി. ലതാ മങ്കേഷ്കർ,ഹൃദ്യനാഥ് മങ്കേഷ്കർ, ഉഷാ മങ്കേഷ്കർ, മീനാ മങ്കേഷ്കർ എന്നിവരാണ് സഹോദരങ്ങൾ. കുടുംബത്തിന്റെ എതിർപ്പുകളെ അവഗണിച്ച് 16ാം വയസിൽ 31 വയസുള്ള ഗൺപത്റാവു ഭോസ്‌ലെയെ വിവാഹം കഴിച്ചു. വർഷങ്ങൾക്ക് ശേഷം ആ ബന്ധം വേർപിരിഞ്ഞു. 1980ൽ പ്രശസ്ത സംഗീത സംവിധായകൻ ആർഡി ബർമനെ വിവാഹം കഴിച്ചു.
'മാഝാ ബാൽ' എന്ന ചലച്ചിത്രത്തിൽ ചലാ ചലാ നവ് ബാലാ എന്ന ഗാനം പാടി ചലച്ചിത്രമേഖലയിൽ തുടക്കം കുറിച്ചു. ഇന്ത്യൻ ചലച്ചിത്രമേഖലയ്ക്ക് നല്കിയ സംഭാവനകളെ മാനിച്ച് ഇവർക്ക് 2000-ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചു. ബംഗാളിലെ പരമോന്നത ബഹുമതിയായ ബംഗാബിഭൂഷൺ പുരസ്കാരവും ആശയ്ക്ക് ലഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |