കൊച്ചി: രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ലക്ഷദ്വീപ് സ്വദേശിനിയും ചലച്ചിത്ര സംവിധായികയുമായ അയിഷ സുൽത്താനയ്‌ക്ക് പിന്തുണയുമായി നിയുക്ത കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. കേന്ദ്രം ലക്ഷദ്വീപിൽ ജൈവായുധം പ്രയോഗിച്ചു എന്ന് ഒരു ചാനൽ ചർച്ചയിൽ പറഞ്ഞതിനെ തുടർന്നാണ് അയിഷ സുൽത്താനയ്‌ക്ക് എതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തത്.
എതിർസ്വരമുയർത്തുന്നവരെ ഉന്മൂലനം ചെയ്യുക എന്ന കേന്ദ്ര സർക്കാരിന്റെ ഫാസിസ്‌റ്റ് നയത്തിന്റെ ഭാഗമാണ് അയിഷക്കെതിരായ കേസെന്നും സമൂഹത്തോട് ഉത്തരവാദിത്വമുളള കലാകാരന്മാരെയാണ് നാടിന് ആവശ്യമെന്നും കെ.സുധാകരൻ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ പറയുന്നു. ലക്ഷദ്വീപ് വിഷയത്തിൽ ഇരയ്‌ക്കും വേട്ടക്കാരനുമൊപ്പം നിൽക്കുക എന്ന നയം നടപ്പാക്കുകയാണ് ഇടതുപക്ഷം. 'ലക്ഷദ്വീപ് ജനതയുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തുന്ന ബയോ വെപൺ തന്നെയാണ് പ്രഫുൽ പട്ടേൽ.' സുധാകരൻ ഫേസ്ബുക്കിൽ കുറിക്കുന്നു.
കെ.സുധാകരന്റെ ഫേസ്‌ബുക്ക് കുറിപ്പ് പൂർണരൂപം ചുവടെ:
അങ്ങേയറ്റം സമാധാനപൂർണ്ണമായ ജീവിതം നയിച്ചിരുന്ന ഒരു വിഭാഗത്തെ പിറന്ന മണ്ണിൽ അപരവൽക്കരിച്ച് ജനങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥയുണ്ടാക്കി
ആർഎസ്‌എസ് അജണ്ടകൾ നടപ്പിലാക്കാൻ ശ്രമിക്കുകയാണ് കേന്ദ്ര സർക്കാർ.ഈ നടപടികൾക്കെതിരെയുള്ള പോരാട്ടം ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നിൽ നിന്ന് നയിക്കും.
സംവിധായികയും ആക്ടിവിസ്റ്റുമായ ഐഷ സുൽത്താന ചാനൽ ചർച്ചക്കിടെ നടത്തിയ ഒരു പരാമർശത്തിന്റെ പേരിൽ രാജ്യദ്രോഹ കുറ്റം ചാർത്തി കേസെടുത്ത നടപടി എതിർ സ്വരമുയർത്തുന്നവരെ ഉന്മൂലനം ചെയ്യുക എന്ന ഫാസിസ്റ്റ് നയത്തിന്റെ ഭാഗമാണ്.
ലഘുലേഖകളും പുസ്തകങ്ങളും കൈവശം വെച്ചതിന് പോലും ഡഅജഅ ചുമത്തുന്ന ഇടത് പക്ഷം ലക്ഷദ്വീപിലെ ജനങ്ങൾക്ക് വേണ്ടി കേരളം ഒറ്റക്കെട്ടായി പാസാക്കിയ പ്രമേയത്തിൽ സംഘപരിവാറിനെയും നരേന്ദ്ര മോദിയേയും പേരെടുത്ത് വിമർശിക്കാൻ തയ്യാറാകാത്തതിൽ അത്ഭുതപ്പെടാനില്ല. ഇരയ്ക്കും വേട്ടക്കാരനും ഒപ്പം നിൽക്കുക എന്ന അവരുടെ നയം നടപ്പിലാക്കുകയാണ് ഇടത് പക്ഷം.
സമൂഹത്തോട് ഉത്തരവാദിത്തമുള്ള കലാകാരൻമാരെയാണ് ഈ ഫാസിസ്റ്റ് കാലഘട്ടത്തിൽ നാടിനാവശ്യം. ലക്ഷദ്വീപ് ജനതയുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തുന്ന ബയോ വെപൺ തന്നെയാണ് പ്രഫുൽ പട്ടേൽ.സ്വന്തം ജനതക്ക് വേണ്ടി ശബ്ദമുയർത്തിയ ഐഷ സുൽത്താനക്കും പൊരുതുന്ന ലക്ഷദ്വീപ് ജനതക്കും ഐക്യദാർഢ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |