ഭോപ്പാൽ : നൂറ് കോടി ഡോസ് വാക്സിനേഷൻ നൽകിയതിനോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കവെ പ്രതിപക്ഷത്തിനെ രൂക്ഷമായ ഭാഷയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിമർശിച്ചത്. ചുരുങ്ങിയ സമയത്തിനുളളിൽ നൂറ് കോടി ഡോസ് നൽകിയത് എല്ലാ വിമർശകർക്കുമുള്ള ഉത്തരമാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
എന്നാൽ ഇതിനെക്കാൾ ഒരു പടികൂടി കടന്ന് മുഖ്യപ്രതിപക്ഷമായ കോൺഗ്രസിന് എട്ടിന്റെ പണികൊടുത്തിരിക്കുകയാണ് മദ്ധ്യപ്രദേശിലെ ബി ജെ പി. നൂറ് കോടി ഡോസ് വാക്സിനേഷൻ നടത്തിയതിന് കേന്ദ്രസർക്കാരിനെ അനുമോദിച്ചുകൊണ്ട് സ്ഥാപിച്ച ഹോർഡിംഗിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കമൽ നാഥിന്റെ ഫോട്ടോ ഉപയോഗിച്ചാണ് പണികൊടുത്തത്. 'നൂറ് കോടി ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയതിന് അഭിനന്ദനങ്ങൾ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വവും ആരോഗ്യ പ്രവർത്തകരുടെ കഠിനാദ്ധ്വാനവുമാണ് ജനങ്ങളുടെ അംഗീകാരം നേടിയത്' എന്നായിരുന്നു കമൽനാഥ് കൊവിഡ് പ്രതിരോധ കുത്തിവയ്‌പ്പെടുക്കുന്ന ചിത്രത്തിന് മുകളിൽ വലിയ അക്ഷത്തിൽ എഴുതിയിരുന്നത്. ബി ജെ പി നേതാവ് ഗൗരവ് തിവാരിയാണ് ഹോർഡിംഗ് സ്ഥാപിച്ചതെന്നാണ് റിപ്പോർട്ട്.
ഹോർഡിംഗ് സോഷ്യൽ മീഡിയയിൽ ഉൾപ്പടെ വൻ ജനശ്രദ്ധയാണ് നേടിയത്. കമൽനാഥ് പാർട്ടി മാറിയോ എന്നുവരെ ചിലർ ചോദിച്ചു. എന്നാൽ ബി ജെ പിയുടേത് തീരെ തരംതാണ നടപടിയായിപ്പോയി എന്ന വിമർശനവും ഉയരുന്നുണ്ട്.
ഏറെ നാളുകൾക്കുശേഷമാണ് 2018ൽ കമൽനാഥിന്റെ നേതൃത്വത്തിൽ മദ്ധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയത്. എന്നാൽ കമൽനാഥുമായുളള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് 25 എം എൽ എമാർ ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം കോൺഗ്രസ് വിട്ടതോടെയാണ് സർക്കാർ നിലംപതിക്കുകയായിരുന്നു. ഭൂരിപക്ഷം നഷ്ടപ്പെട്ട കമൽനാഥ് രാജിവച്ചതോടെ സംസ്ഥാനത്ത് ശിവ്‌രാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിൽ ബി ജെ പി അധികാരത്തിലെത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |