ന്യൂഡൽഹി: ഡൽഹി സർക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായി ഇന്ന് മുതൽ മദ്യവില്പന പൂർണമായും സ്വകാര്യ മേഖലയിലേക്ക് മാറും. സർക്കാരിന്റെ അധീനതയിലുണ്ടായിരുന്ന 600 ചില്ലറ മദ്യവില്പനശാലകൾക്ക് ഇന്നലെ രാത്രിയോടെ പൂട്ട് വീണു.
നിലവിൽ സ്വകാര്യ മേഖലയിലുണ്ടായിരുന്ന 250 മദ്യവില്പനശാലകൾ അടക്കം 850 എണ്ണം ഓപ്പൺ ടെണ്ടർ വഴി സ്വകാര്യ സ്ഥാപനങ്ങൾക്ക് നൽകിയിരുന്നു.
നഗരത്തിൽ മുക്കിലും മൂലയിലും പ്രവർത്തിച്ചിരുന്ന മദ്യഷോപ്പുകളിൽ നിന്ന് വ്യത്യസ്തമാണ് പുതിയ വില്പന കേന്ദ്രങ്ങൾ. 500 ചതുരശ്ര അടി വിസ്തീർണമുള്ള ഷോപ്പുകൾ പൂർണമായും എയർ കണ്ടിഷൻ ചെയ്തതും സി.സി.ടി.വി ഘടിപ്പിച്ചതുമാണ്. ഷോപ്പിംഗ് മാളുകളിലേതുപോലെ ഇഷ്ടമുള്ള ബ്രാൻഡുകൾ തിരഞ്ഞെടുക്കാം. സൂപ്പർ പ്രീമിയം ഷോപ്പുകളിൽ മദ്യം രുചിച്ച് നോക്കി
വാങ്ങാം. പുതിയ മദ്യനയമനുസരിച്ച് സർക്കാർ നിശ്ചയിക്കുന്ന എം.ആർ.പിയ്ക്ക് പകരം ചില്ലറ വ്യാപാരികൾക്ക് വില നിശ്ചയിക്കാം.
സ്വകാര്യ മദ്യവില്പനശാലകൾക്ക് മദ്യം വിതരണം ചെയ്യുന്നത് സംബന്ധിച്ച നടപടിക്രമങ്ങൾ പൂർണമാകാത്തതിനാൽ ആദ്യ ദിവസങ്ങളിൽ മദ്യത്തിന് വില കൂടിയേക്കാമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |