പൂനെ: യുവ വ്യവസായി കേതൻ അഗർവാളിനെ (25) പ്രതിശ്രുത വധുവും കാമുകനും ചേർന്ന് ലോഹഗഡ് കോട്ടയിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേതനെ തള്ളിയിടുന്നതിന് 30 മിനിട്ട് മുൻപ് പ്രതിശ്രുത വധു സിയ ഗോയൽ (20) കാമുകനായ ചേതൻ ചൗധരിയെ (22) ഫോണിൽ വിളിച്ചിരുന്നുവെന്നാണ് വിവരം. ഇതുസംബന്ധിച്ച് കോൾ ഡീറ്റെയിൽസ് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഗോയൽ താൻ നിൽക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകാനാണ് ഈ സമയത്ത് കാമുകനെ വിളിച്ചതെന്നാണ് വിവരം. കൊലപാതകത്തിനുശേഷം മൂന്ന് മാസത്തിനിടെയുള്ള അവരുടെ ചാറ്റുകളും വോയ്സ് നോട്ടുകളും ഗോയലും ചേതനും ഡിലീറ്റ് ചെയ്തു.
കൂടാതെ കേതൻ അഗർവാളിൽ നിന്ന് ഒരു കോടി രൂപയോളം സിയ കെെപ്പറ്റിയെന്നും റിപ്പോർട്ടുണ്ട്. ഈ പണം സിയ കാമുകന് നൽകിയെന്നാണ് വിവരം. ഷോപ്പിംഗിനാണെന്ന് പറഞ്ഞാണ് കേതനിൽ നിന്ന് സിയ പണം വാങ്ങിയത്. പണം തന്റെ കരിയറും ബിസിനസും മെച്ചപ്പെടുത്താനായാണ് ചേതൻ ഉപയോഗിച്ചത്. പണം കിട്ടിക്കഴിഞ്ഞാൽ മൂന്നുവർഷത്തിനുള്ളിൽ സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലെത്തുമെന്ന് ചേതൻ പറഞ്ഞിരുന്നുവെന്നാണ് വിവരം. കേതന്റെ മരണശേഷം ഏതാനും മാസങ്ങൾ കഴിഞ്ഞ് സിയയുടെ കുടുംബത്തെക്കണ്ട് വിവാഹകാര്യം സംസാരിക്കാനായിരുന്നു ചേതന്റെ പദ്ധതി. ജൂൺ 18നാണ് കേതൻ കൊക്കയിൽ വീണുമരിച്ചത്. കേതൻ അബദ്ധത്തിൽ വീണുമരിച്ചതാണെന്നാണ് ആദ്യം വന്ന റിപ്പോർട്ടുകൾ. എന്നാൽ തുടർ അന്വേഷണത്തിലാണ് തള്ളിയിട്ടുകൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |