ബെൽഫാസ്റ്റ്: ട്വന്റി20 ക്രിക്കറ്റിലെ കുഞ്ഞൻമാരായ അയർലൻഡ് ലോകചാമ്പ്യന്മാരായ ഇന്ത്യയെ അട്ടിമറിച്ചദിവസമായിരുന്നു കഴിഞ്ഞത്. രണ്ട് മത്സര പരമ്പരയിൽ 2-0നാണ് അയർലൻഡ് വിജയിച്ചത്. പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഇടംകൈ പേസ്‌ബൗളറായ ജയ് മൂൺട്ര ആണ്. 29കാരനായ മൂൺട്ര രാജസ്ഥാനിലെ ടോംഗ് സ്വദേശിയാണ്.
2021ലാണ് പഠനത്തിനും തൊഴിലിനുമായി ജയ് അയർലൻഡിലെത്തിയത്. ഇന്ന് രാജ്യത്തെ ക്രിക്കറ്റ് ചരിത്രത്തിൽ നിർണായക വഴിത്തിരിവുണ്ടാക്കുകയും പരമ്പരയിലെ താരമാകുകയും ചെയ്‌തു. രണ്ട് മത്സരങ്ങളിൽനിന്ന് അഞ്ച് വിക്കറ്റുകൾ മൂൺട്ര നേടി.
ഇതിൽ എടുത്തുപറയേണ്ടത് മലയാളി താരം സഞ്ജു സാംസണിനെ പുറത്താക്കിയതാണ്. രണ്ട് മത്സരങ്ങളിലും തന്റെ ആദ്യപന്തിൽ തന്നെ ലോകകപ്പ് താരമായ സഞ്ജുവിനെ മൂൺട്ര പുറത്താക്കി. കഴിഞ്ഞ മത്സരത്തിൽ സഞ്ജുവിന്റെ സഹ ഓപ്പണറായ അഭിഷേക് ശർമ്മയെയും ആദ്യപന്തിൽ തന്നെ ജയ് മൂൺട്ര പുറത്താക്കിയിരുന്നു.
ഇന്ത്യൻ ടീമിനെ ഞെട്ടിച്ച മൂൺട്ര പക്ഷെ അയർലൻഡിൽ ഐടി മേഖലയിൽ മുഴുവൻ സമയ ജോലി തേടുകയാണ് എന്നതാണ് വസ്‌തുത. പ്രൊഫഷണലുകളുടെ സമൂഹമാദ്ധ്യമമായ ലിങ്ക്‌ഡ്‌ഇന്നിൽ പ്രൊഫൈലിൽ 'ഓപ്പൺ ടു വർക്ക്' എന്ന ഓപ്‌ഷനാണ് ജയ് മൂൺട്ര നൽകിയിരിക്കുന്നത്. ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എഞ്ചിനീയറിംഗിൽ 2022ൽ അയർലൻഡിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. ഇന്റലിൽ പ്രൊജക്‌ട് ഡവലപ്‌മെന്റ് എഞ്ചിനീയറായി. എന്നാൽ 2025 ജൂണിൽ ജോലിയിൽനിന്നും വിട്ട അദ്ദേഹത്തിന് കഴിഞ്ഞ ഒരുവർഷമായി ജോലിയില്ല. നിലവിൽ അയർലൻഡിലോ യൂറോപ്പിലെ ജോലി അന്വേഷിക്കുകയാണ് താരം. ഇതിനിടെയാണ് ഇന്ത്യക്കെതിരായ മത്സരത്തിൽ തിളങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |