ലഖ്നൗ: യോഗി മന്ത്രി സഭയിൽ നിന്ന് മന്ത്രിമാർ രാജിവച്ചതിന് പിന്നാലെ യുപി തെരഞ്ഞെടുപ്പ് പ്രചരണം നേരിട്ട് ഏറ്റെടുത്ത് കേന്ദ്ര മന്ത്രി അമിത് ഷാ. 2017ൽ നടന്ന തെരഞ്ഞെടുപ്പിനും സംസ്ഥാനത്ത് പാർട്ടിയെ നയിച്ചത് അന്നത്തെ ബിജെപി പ്രസിഡന്റായിരുന്ന അമിത് ഷാ ആയിരുന്നു. 403അംഗങ്ങളുള്ള സഭയിൽ 300ലേറെ സീറ്റുകൾ നേടി അന്ന് ബിജെപി അധികാരത്തിലെത്തിയിരുന്നു.
തീവ്ര ഹിന്ദുത്വ മുഖമായ യോഗി ആദിത്യനാഥിന്റെ പങ്കാളിത്തം കുറയ്ക്കുക എന്ന ലക്ഷ്യവും കേന്ദ്ര നേതൃത്വത്തിനുണ്ടെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തെരഞ്ഞെടുപ്പിൽ അയോദ്ധ്യയിൽ നിന്ന് മത്സരിക്കാനുള്ള യോഗിയുടെ നീക്കത്തിനെ പാർട്ടി ഹൈക്കമാന്റ് തടഞ്ഞതും ഇതിന്റെ ഭാഗമായാണ്. മന്ത്രിസഭയിൽനിന്ന് ഒബിസി നേതാക്കൾ കൊഴിഞ്ഞു പോയത് ബിജെപിയെ ആകുലപ്പെടുത്തുന്നുണ്ട്. പിന്നാക്ക സമുദായങ്ങളെ ഒന്നിപ്പിച്ചു നിർത്തിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി നേട്ടം കൊയ്തിരുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഒബിസി നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറിയതും പാർട്ടിക്ക് ഗുണകരമായിരുന്നു. എന്നാൽ ഇത്തവണ പിന്നാക്ക സമുദായ വോട്ടുകളിൽ വലിയ വിള്ളൽ വീഴുമെന്നാണ് രാഷ്ട്രീയ വിദഗ്ദ്ധർ വിലയിരുത്തുന്നത്. നിലവിൽ സംസ്ഥാനത്ത് 107 സ്ഥാനാർതഥികളുടെ ആദ്യ പട്ടികയാണ് ബിജെപി പുറത്തുവിട്ടിട്ടുള്ളത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ 57സ്ഥാനാർത്ഥികളെയും രണ്ടാം ഘട്ടത്തിലെ 48സ്ഥാനാർത്ഥികളെയുമാണ് പ്രഖ്യാപിച്ചത്. പാർട്ടിയുടെ ഇപ്പോഴത്തെ തീരുമാനം അനുസരിച്ച് ഗോരഖ്പൂരിൽ നിന്നാണ് യോഗി ആദിത്യനാഥ് മത്സരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |