കണ്ണൂർ: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്താൻ നിർദേശിച്ച് പൊലീസ്. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നതുൾപ്പെടെയുള്ള കേസിലാണ് നിർദേശം. കാപ്പ ചുമത്തുന്നതിനായി പൊലീസ് കണ്ണൂർ ജില്ലാ കളക്ടറുടെ അനുമതി തേടി. ഡിഐജി തലത്തിൽ നിന്നാണ് കളക്ടറുടെ അനുമതി തേടിയുള്ള അപേക്ഷ നൽകിയിട്ടുള്ളത്.
ഫർസീൻ മജീദിനെതിരെയുള്ള കേസുകളുടെ എണ്ണവും കേസുകളുടെ സ്വഭാവവും പരിഗണിച്ച് കണ്ണൂർ ജില്ലയിൽ നിന്ന് എത്രയും വേഗം നാടുകടത്തണമെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ ജില്ലയിൽ തുടരാൻ അനുവദിക്കുന്നത് ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചു, അതിനായി ഗൂഡാലോചന നടത്തി തുടങ്ങിയ കുറ്റങ്ങളും പഴയ കേസുകളും ഉൾപ്പെടുത്തിയാണ് കളക്ടർക്ക് അപേക്ഷ നൽകിയിട്ടുള്ളത്. ഇക്കാര്യത്തിൽ കളക്ടർ പരിഗണിക്കുകയും അന്തിമ അംഗീകാരം നൽകുന്നതിനുള്ള സമിതിക്ക് അയക്കുകയും വേണം. ശേഷം ഫർസീന് നേരിട്ടോ അഭിഭാഷകൻ മുഖേനയോ തന്റെ വാദങ്ങൾ സമിതിയ്ക്ക് മുന്നിൽ പറയാനുള്ള അവസരമുണ്ടാകും. കാപ്പ ചുമത്തുന്നതിനുള്ള നോട്ടീസ് ഫർസീന് നൽകിക്കഴിഞ്ഞു.
മട്ടന്നൂർ പൊലീസാണ് കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് തയാറാക്കിയത്. 2018 മുതൽ ഫർസീനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളും ഉൾപ്പെടുത്തിയാണ് റിപ്പോർട്ട്. ഇത് രാഷ്ട്രീയപ്പക വീട്ടാനുള്ള ശ്രമമാണെന്നും പൊലീസിനെ അതിനായി ഉപയോഗിക്കുകയാണെന്നും കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |