ന്യൂഡൽഹി: ബി ബി സിയുടെ വിവാദ ഡോക്യുമെന്ററി 'ഇന്ത്യ ദി മോദി ക്വസ്റ്റ്യ'ന്റെ രണ്ടാം ഭാഗം പുറത്തിറങ്ങി. ഇന്ത്യൻ സമയം പുലർച്ചെ രണ്ടരയ്ക്കായിരുന്നു സംപ്രേക്ഷണം. 2019ൽ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള സംഭവങ്ങളാണ് രണ്ടാം ഭാഗത്തിന്റെ ഇതിവൃത്തം.
കാശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതടക്കം രണ്ടാം ഭാഗത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ആംനെസ്റ്റി ഇന്റർനാഷണൽ അടക്കമുള്ള മനുഷ്യാവകാശ സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകൾ മോദി സർക്കാർ മരവിപ്പിച്ചതും രണ്ടാം ഭാഗത്തിൽ പരാമർശിക്കുന്നുണ്ട്. ബി ബി സിയുടെ ഇന്ത്യ, ദി മോദി ക്വസ്റ്റ്യൻ എന്ന ഡോക്യുമെന്ററിയുടെ ഒന്നാം ഭാഗത്തിൽ ഗുജറാത്ത് വംശഹത്യയെക്കുറിച്ചാണ് പരാമർശിക്കുന്നത്.
അതേസമയം, ബി ബി സിയുടെ വിവാദ ഡോക്യുമെന്ററിയുടെ പ്രദർശനം കേരളത്തിൽ ഇന്നും തുടരും. വിവാദ ഡോക്യുമെന്ററി എൽ ഡി എഫും യു ഡി എഫും രാഷ്ട്രീയ ആയുധമാക്കുകയും അതിനെ നേരിടാൻ ബി ജെ പി രംഗത്തിറങ്ങുകയും ചെയ്തത് കേരളത്തിൽ പുതിയ കോലാഹലത്തിന് വഴിതുറന്നിരിക്കുകയാണ്.
കലാപകാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയെ ന്യൂനപക്ഷവിരുദ്ധനായി ചിത്രീകരിച്ചിരിക്കുന്ന ഡോക്യുമെന്ററിയുടെ പ്രചാരണം കേരളത്തിൽ തങ്ങൾക്ക് ഗുണകരമാകുമെന്നാണ് എൽ ഡി എഫും യു ഡി എഫും ചിന്തിക്കുന്നത്. എസ് എഫ് ഐയുടെ നേതൃത്വത്തിൽ ഇന്നലെ തിരുവനന്തപുരം ഗവ. ലാ കോളേജിലാണ് ആദ്യമായി ഡോക്യുമെന്ററിയുടെ പ്രദർശനം നടന്നത്. തൃശൂരിൽ യൂത്ത് കോൺഗ്രസും ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. റിപ്പബ്ലിക് ദിനത്തിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് കോൺഗ്രസും കെ എസ് യുവുമടക്കം പ്രഖ്യാപിച്ചിരിക്കുകയാണ്. പൂജപ്പുരയിൽ നടത്തിയ ഡോക്യുമെന്ററി പ്രദർശനം വലിയ സംഘർഷത്തിലാണ് കലാശിച്ചത്. പ്രദർശനത്തിനെതിരെ പ്രതിഷേധിച്ച ബി ജെ പി പ്രവർത്തകരെ പൊലീസ് തടഞ്ഞു. ഇവർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
അതിനിടെ, ഇന്നലെ രാത്രി ഒമ്പത് മണിക്ക് പ്രദർശനം നിശ്ചയിച്ചിരുന്ന ജെ എൻ യുവിൽ ഹോസ്റ്റലിൽ അടക്കം വൈദ്യുതിയും ഇന്റർനെറ്റും വിച്ഛേദിച്ചത് വലിയ പ്രതിഷേധമുണ്ടാക്കി. പിന്നാലെ വിദ്യാർത്ഥികൾ ഡൗൺലോഡ് ചെയ്ത ഫയലുകൾ മൊബൈലിൽ കൂട്ടമായിരുന്നു കണ്ടു. പ്രദർശനം നിശ്ചയിച്ചിരുന്ന കമ്മ്യൂണിറ്റി സെന്ററിൽ മഫ്ടി പൊലീസ് എത്തി. ഹൈദരാബാദ് സർവകലാശാലയിൽ ഫ്രറ്റേണിറ്റി മൂവ്മെന്റും ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |