തിരുവനന്തപുരം: ലിംഗനീതി,ആരോഗ്യം,വിദ്യാഭ്യാസം,വിശപ്പുരഹിത നഗരം,കുടിവെള്ളം എന്നിവയ്‌ക്ക് മുൻതൂക്കം നൽകി നഗരസഭ കഴിഞ്ഞ ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ വെറുംവാക്കായി. 181 പദ്ധതികൾ പ്രഖ്യാപിച്ച് ഒരുവർഷമായിട്ടും ഒന്നുപോലും പൂർണമായി പൂർത്തീകരിക്കാനോ നടപ്പാക്കാനോ കഴിഞ്ഞിട്ടില്ല.
അഞ്ച് പദ്ധതികൾ ആരംഭഘട്ടത്തിലെത്തിയെങ്കിലും അതും മുടങ്ങി. 'നീ അമ്മ,നീ പത്നി,നീ പുത്രി,നീ ഭൂമി"യെന്ന ഒ.എൻ.വി. കുറുപ്പിന്റെ കവിത കഴിഞ്ഞ ബഡ്‌ജറ്റിൽ പരാമർശിച്ചാണ് സത്രീകളുടെ ഉന്നമനത്തിന് വേണ്ടിയുള്ള പദ്ധതികൾ പ്രഖ്യാപിച്ചത്. പുതിയ ബഡ്‌ജറ്റ് ഫെബ്രുവരി 10ന് പ്രഖ്യാപിക്കാനിരിക്കെ മുൻ ബഡ്‌ജറ്റിന്റെ വിലയിരുത്തലിൽ ഇക്കാര്യം ചർച്ചയാകും. കഴിഞ്ഞ വർഷം 1356 കോടി ചെലവും 1628 കോടി വരവും 272 കോടി മിച്ചവുമുള്ള ബഡ്‌ജറ്റാണ് പ്രഖ്യാപിച്ചിരുന്നത്.
സംസ്ഥാനത്ത് ആദ്യമായി എച്ച്.ഐ.വി ബാധിതർക്ക് വേണ്ടിയുള്ള ക്ഷേമ പ്രവർത്തനങ്ങൾക്ക് 1.5 കോടി,സൗജന്യ നിരക്കിൽ ഭക്ഷണം ലഭിക്കുന്ന ജനകീയ ഹോട്ടലുകൾക്ക് 2 കോടി, ജനറൽ ആശുപത്രി, ഫോർട്ട്,തൈക്കാട്,നേമം എന്നീ ആശുപത്രികളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യഭക്ഷണം നൽകുന്നതിന് 2 കോടി എന്നിങ്ങനെ പ്രധാന പദ്ധതികൾ അനക്കമില്ലാതെ കിടക്കുകയാണ്.
കൃത്യമായ ചർച്ചയും
ആസൂത്രണവുമില്ല
കൃത്യമായ ആസൂത്രണവും ചർച്ചയുമില്ലാതെയുള്ള ബഡ്‌ജറ്റ് തയ്യാറാക്കലാണ് നടക്കുന്നതെന്നുമാണ് ആക്ഷേപം. പദ്ധതികൾക്ക് പണമുണ്ടെങ്കിലും നടപ്പാക്കാനുള്ള ഉദ്യോഗസ്ഥർ കുറവാണ്. റോഡിലെ കുഴിയടയ്ക്കാൻ ആളെ കിട്ടാത്ത നഗരസഭ വലിയ പദ്ധതികൾ പ്രഖ്യാപിക്കുന്നതിൽ ഒരുവിഭാഗം ഉദ്യോഗസ്ഥർക്കും എതിർപ്പുണ്ട്. ഉദ്യോഗസ്ഥ ചർച്ച നടത്തുന്നുണ്ടെങ്കിലും അഭിപ്രായങ്ങൾ സ്വീകരിക്കാതെ പാർട്ടി സമ്മർദ്ദത്തിൽ ഓരോരുത്തരെ ചുമതലപ്പെടുത്തി പദ്ധതി തയ്യാറാക്കുകയാണെന്നാണ് വിമർശനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |