
കൊച്ചി: കുണ്ടന്നൂർ പുഴ നീന്തിക്കടക്കുന്നതിനിടെ കാണാതായ നിയമവിദ്യാർത്ഥിയുടെ മൃതദേഹം മൂന്നു ദിവസത്തിനുശേഷം കണ്ടെത്തി. തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷന് സമീപം രാജധാനി ഫ്ലാറ്റിൽ താമസിക്കുന്ന കടവന്ത്ര ഐക്യനഗർ താമരശേരിൽ വീട്ടിൽ ടി.ഡി. വിജയകുമാറിന്റെ മകൻ ടി.ജെ. തേജസ് രാജാണ് (23) മരിച്ചത്. 3ന് വൈകിട്ട് കുണ്ടന്നൂർ ബി.പി.സി.എൽ പെട്രോ ഹൗസിന് പിൻഭാഗത്തെ കുണ്ടന്നൂർ-നെട്ടൂർ കടവിൽ നിന്ന് സുഹൃത്തിനൊപ്പം പുഴ നീന്തിക്കടക്കുന്നതിനിടെയാണ് മുങ്ങിയത്. സുഹൃത്ത് മറുകര എത്തിയെങ്കിലും മദ്ധ്യഭാഗത്തെത്തിയപ്പോൾ തേജസിനെ കാണാതായി. കഴിഞ്ഞ മൂന്ന് ദിവസമായി സ്കൂബാടീമും നാവികസേന മുങ്ങൽവിദഗ്ധരും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ വൈകിട്ട് 5ന് കഠാരിബാഗ് നേവൽബേസിന് സമീപം കായലിലാണ് മൃതദേഹം കണ്ടത്.
കുസാറ്റ് സ്കൂൾ ഒഫ് ലീഗൽ സ്റ്റഡീസിലെ എൽ.എൽ.ബി ബി.കോം വിദ്യാർത്ഥിയായിരുന്നു. സഹപാഠിയുടെ പിതാവിന്റെ മരണത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സമീപത്തെ പുഴയിൽ നീന്താനിറങ്ങിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ സംസ്കരിക്കും. പിതാവ് വിജയകുമാർ ജില്ലാവിദ്യാഭ്യാസ ഓഫീസ് ജീവനക്കാരനാണ്. മാതാവ്: സിന്ധു ജയകുമാർ (ടൈപ്പിസ്റ്റ്, ജി.വി.എച്ച്.സി, തൃപ്പൂണിത്തുറ), സഹോദരി: ലാവണ്യ (എം.ബി.ബി.എസ് വിദ്യാർത്ഥി, തിരുവല്ല).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |