
മണിമല: മണിമല കരിക്കാട്ടൂരിൽ യുവാവിനെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. അമ്പാട്ടുപാടി വൈക്കുന്നേൽ ഷിബു (48) ആണ് മരിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവത്തിൽ കരിക്കാട്ടൂർ സ്വദേശികളായ മണിമല ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പറും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായ ഈട്ടിക്കൽ ജോജി ജോൺ (ജോപ്പൻ, 42), പുതുപ്പറമ്പിൽ നിഖിൽ (24), പ്ലാക്കതകിടിയിൽ ഷൈബിൻ (26), പൂവക്കുളത്ത് അമൽ (19), കോയിക്കവയലിൽ ജോബിൻ (28), തേക്കുംപ്ലാക്കൽ കിരൺ (21) എന്നിവരെ മണിമല പൊലീസ് അറസ്റ്റ് ചെയ്തു.
ഗ്രാമപഞ്ചായത്തംഗമായ ജോജിയുടെ മാനസികാസ്വാസ്ഥ്യമുള്ള മാതാവിനെ ഷിബുവും സുഹൃത്തും ചേർന്ന് മർദ്ദിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് ഇരുകൂട്ടരും തമ്മിൽ ഉണ്ടായ തർക്കവും സംഘർഷവുമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബുധനാഴ്ചയാണ് കരിക്കാട്ടൂർ സെൻട്രലിൽ കോളനിക്ക് സമീപം തോട്ടത്തിൽ ഷിബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആന്തരിക അവയവങ്ങൾക്കേറ്റ ക്ഷതമാണ് മരണകാരണം എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇന്നലെ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി.യു ശ്രീജിത്തിന്റെ നിർദ്ദേശപ്രകാരം, എരുമേലി ഇൻസ്‌പെക്ടർ ഒഫ് പൊലീസ് എം.ആർ സുരേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |