
നിലമ്പൂർ: ബ്യൂട്ടി പാർലറിന്റെ മറവിൽ ലഹരിവില്പന നടത്തിയ കോളേജ് അദ്ധ്യാപകൻ ഉൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മമ്പാട് എം.ഇ.എസ് കോളജിലെ ഗസ്റ്റ് അദ്ധ്യാപകനായ മൊറയൂർ അരിമ്പ്ര സ്വദേശി സുഹൈൽ പെരിങ്ങോടൻ (31), നിലമ്പൂരിലെ ബ്യൂട്ടി പാർലർ ഉടമ ജവഹർനഗർ ചിറയിൽ സുബ്രഹ്മണ്യൻ (38), പത്തിരിയാൽ സ്വദേശി ടി.എൻ.റീന, കല്ലേമ്പാടം തിരുത്തിയിൽ വിവേക് (36) എന്നിവരെയാണ് എസ്.ഐ കെ.എം.അർഷിദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഡാൻസാഫ് ടീമും നിലമ്പൂർ പൊലീസും നിലമ്പൂർ ജി.എച്ച്.യു.പി സ്‌കൂളിനു സമീപമുള്ള സുബ്രഹ്മണ്യന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലറിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത്. സുബ്രഹ്മണ്യന്റെ കൈയിൽ നിന്ന് 0.4 ഗ്രാം എം.ഡി.എം.എയും 0.5 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ചോദ്യംചെയ്യലിലാണ് സുഹൈൽ, വിവേക്, റീന എന്നിവർക്ക് പതിവായി എം.ഡി.എം.എ വിൽക്കാറുണ്ടെന്ന വിവരങ്ങൾ ലഭിച്ചത്. മൂന്ന് വർഷമായി കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ ജോലി ചെയ്യുന്ന സുഹൈൽ വിദ്യാർത്ഥികൾക്കും സുഹൃത്തുക്കൾക്കും ലഹരിവസ്തുക്കൾ വിറ്റതായി തെളിഞ്ഞു. കൊണ്ടോട്ടി, മഞ്ചേരി ഭാഗങ്ങളിലെ മൊത്ത വിതരണക്കാരിൽ നിന്നാണ് പ്രതികൾ എം.ഡി.എം.എ വാങ്ങിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |