പെരുമ്പാവൂർ: പെരുമ്പാവൂർ വട്ടക്കാട്ടുപടിയിലെ സ്വകാര്യ ഗോഡൗണിൽ നിന്ന് 30 ലക്ഷം രൂപ വിലമതിക്കുന്ന നിരോധിത ലഹരിവസ്തുക്കൾ എക്സൈസ് സംഘം പിടിച്ചെടുത്തു. എക്സൈസ് കമ്മീഷണറുടെ പ്രത്യേക സ്ക്വാഡ്, എക്സൈസ് ഇന്റലിജൻസ്, പെരുമ്പാവൂർ റേഞ്ച് സംഘം എന്നിവർ നടത്തിയ സംയുക്ത പരിശോധനയിലാണ് ഹാൻസ്, പാൻപരാഗ് തുടങ്ങിയവ കണ്ടെടുത്തത്. 35 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 27,000 പാക്കറ്റുകളാണ് പിടിച്ചെടുത്തതെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞദിവസം കോട്ടയത്ത് ഒരു കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ കേസിലെ അന്വേഷണമാണ് പെരുമ്പാവൂരിലെ ഗോഡൗണിലേക്ക് എക്സൈസിനെ എത്തിച്ചത്. എക്സൈസ് സംഘം എത്തുമ്പോൾ ഗോഡൗൺ പരിസരത്ത് ആരും ഉണ്ടായിരുന്നില്ല. തുടർന്ന് ഷട്ടറിന്റെ പൂട്ട് തകർത്താണ് അകത്തുകയറി പരിശോധന നടത്തിയത്.
സംഭവത്തിൽ നിലവിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. തിരുവനന്തപുരം, കൊല്ലം സ്വദേശികളായ രണ്ടുപേരാണ് ഇതിന് പിന്നിലെന്ന് എക്സൈസ് സംശയിക്കുന്നു. ഗോഡൗൺ വാടകയ്ക്ക് എടുത്തവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
എക്സൈസ് ഇൻസ്പെക്ടർമാരായ എൻ.പി. പ്രമോദ്, കെ.പി. പ്രമോദ്, ഫിലിപ്പ് തോമസ്, രാജേഷ് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ പി.എസ്. സുനിൽ, അൻവർ, ജിമ്മി, സിവിൽ എക്സൈസ് ഓഫീസർമാരായ മുരളി കൃഷ്ണ, അഖിലേഷ്, അനീഷ്, ഡിജോ ഡൊമിനിക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |