
കൊച്ചി: ആലപ്പുഴ കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വിട്ട ആലപ്പുഴ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഉത്തരവ് ഹൈക്കോടതി ശരി വച്ചു. പ്രതികളുടെ സംരക്ഷണം ഉറപ്പാക്കാൻ 13 നിബന്ധനകളോടെയാണ് നിയന്ത്രിത പൊലീസ് കസ്റ്റഡിക്ക് ബോർഡ് നിർദ്ദേശിച്ചതെന്ന് ജസ്റ്റിസ് ജി. ഗിരീഷ് വിലയിരുത്തി. ബോർഡിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് പ്രതികൾ നൽകിയ ഹർജി തള്ളി.
കുട്ടികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിനെയല്ല, അവരുടെ മനസിന് ആഘാതമുണ്ടാക്കുന്ന പരുക്കൻ ചോദ്യം ചെയ്യലിനെയാണ് നിയമം എതിർക്കുന്നതെന്ന് കോടതി വ്യക്തമാക്കി. 'ചൈൽഡ് ഫ്രണ്ട്‌ലി കോർണറിൽ" കുട്ടികളിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിവരങ്ങൾ ചോദിച്ചറിയുന്നതിൽ നിയമ ലംഘനമില്ല.തെളിവ് ശേഖരണം രഹസ്യമായിരിക്കണമെന്ന് നിയമം പറയുന്നില്ല. കുട്ടികൾ കുറ്റകൃത്യം ചെയ്യുമ്പോൾ അന്വേഷണം വിലക്കാതെ, അത് ഏതുവിധത്തിൽ വേണമെന്ന് നിർദ്ദേശിക്കുന്നതാണ് ബാലാവകാശ നിയമമെന്നും കോടതി വിലയിരുത്തി.
ബോർഡിന്റെ ഉത്തരവ് ചട്ട ലംഘനമാണെന്നും തെളിവെടുപ്പിന്റെ പേരിൽ പൊതുസ്ഥലങ്ങളിൽ കൊണ്ടു പോകുന്നത് അനുവദിക്കരുതെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.
ആഗസ്റ്റ് 16ന് രാത്രിയിലാണ് വയോധികനെ കരുവാറ്റയിലെ വാടക വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വയോധികന്റെ ബന്ധുവായ 13കാരി ആവശ്യപ്പെട്ടതു പ്രകാരം കൗമാരക്കാരായ പ്രതികൾ കൊലപ്പെടുത്തിയെന്നാണ് കേസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |