തിരുവനന്തപുരം: ജല അതോറിറ്റിയുടെ പമ്പ് ഹൗസിൽ അതിക്രമിച്ചുകയറി ജീവനക്കാരനെ മർദ്ദിച്ച് രണ്ട് പവന്റെ സ്വർണ്ണമാല കവർന്ന സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. വെള്ളായണിക്കായലിന് സമീപം വവ്വാമൂലയിലെ പമ്പ് ഹൗസ് ഓപ്പറേറ്ററും പാറശ്ശാല സ്വദേശിയുമായ ഹരിഹര സുധനാണ് (54) ആക്രമണത്തിന് ഇരയായത്. ചൊവ്വാഴ്ച പുലർച്ചെ 1:10നായിരുന്നു സംഭവം.
ഹെൽമറ്റ് ധരിച്ച് മുഖം മറച്ചെത്തിയ മൂന്നുപേരാണ് ആക്രമണത്തിന്പിന്നിൽ. പുലർച്ചെ പമ്പ് ഹൗസിലേക്ക് ഇരച്ചുകയറിയ പ്രതികൾഹരിഹര സുധനെ ബലമായി കസേരയിലിരുത്തി മാല കവരാൻ ശ്രമിക്കുകയായിരുന്നു. ചെറുക്കാൻ ശ്രമിച്ചതോടെ പ്രതികൾ ക്രൂരമായി മർദ്ദിക്കുകയും മുഖത്ത് പെപ്പർ സ്‌പ്രേ പ്രയോഗിക്കുകയും ചെയ്തു. തുടർന്ന് കഴുത്തിലുണ്ടായിരുന്ന രണ്ട് പവന്റെ മാല പൊട്ടിച്ചെടുത്ത് സംഘം ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ഹരിഹര സുധൻ ഉടൻ തന്നെ പൊലീസ് കൺട്രോൾ റൂമിൽ ബന്ധപ്പെട്ട് വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് തിരുവല്ലം പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റ ഹരിഹര സുധനെ വിഴിഞ്ഞത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളെ ഉടൻ പിടികൂടുന്നതിനായി തിരുവല്ലം സി.ഐ വി.എം. ശ്രീകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
A water authority pump operator, Harihara Sudhan (54), was attacked and robbed by a three-member masked gang at a pump house in Vawwamoola, near Vellayani Lake, on Tuesday at 1:10 AM.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |