
കണ്ണൂർ: പി ജയരാജന്റെ വിവാദ പരാമർശത്തെ ഭാഷാ പ്രയോഗമെന്ന് വിശേഷിപ്പിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. യുവമോർച്ചയ്ക്കെതിരെയുള്ള പി ജയരാജന്റെ മോർച്ചറി പ്രയോഗം പ്രാസംഗികനെന്ന നിലയിലെ വാക്‌ചാതുര്യമാണെന്നായിരുന്നു എൽഡിഎഫ് കൺവീനറിന്റെ വിശദീകരണം. ഭാഷാ പ്രയോഗത്തിന്റെ പേരിലാണ് വർഗീയ പ്രചരണം നടത്തുന്നതെന്നും ഇ പി കുറ്റപ്പെടുത്തി. ആർഎസ്എസിന്റെ ക്രൂരത നേരിട്ടയാളെന്ന നിലയിൽ അതിന്റെ വികാരം അദ്ദേഹത്തിന്റെ പ്രസംഗത്തിൽ കാണും. എന്നാൽ മോർച്ചറി പ്രയോഗം തമാശരൂേപേണയാണ് പി ജയരാജൻ നടത്തിയതെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു.
സിപിഎം യുവമോർച്ച വിവാദത്തിന് തുടക്കമിട്ട സ്പീക്കർ എം എൻ ഷംസീറിന്റെ പ്രസംഗത്തെയും ഇ പി ജയരാജൻ പിന്താങ്ങി. മുസ്ളീം വിഭാഗക്കാരനാണെന്ന ഒറ്റ കാര്യം കൊണ്ടാണ് യുവമോർച്ച ഷംസീറിനെ ലക്ഷ്യം വെയ്ക്കുന്നത്. ഒരു ദൈവത്തെയും ഷംസീർ ആക്ഷേപിച്ചിട്ടില്ല. മുസ്ളീം വിരുദ്ധ നിലപാടാണ് യുവമോർച്ച സ്വീകരിക്കുന്നത് ഇ പി ജയരാജൻ വ്യക്തമാക്കി. കൂടാതെ കണ്ണൂരിൽ കഴിഞ്ഞ അഞ്ചാറു വർഷമായി സമാധാനം കാത്തുസൂക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അതിന്റെ ഫലമായാണ് ജില്ല ശാന്തമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭ സ്പീക്കർ എ.എൻ. ഷംസീറിനു നേരെ കൈയോങ്ങുന്ന യുവമോർച്ചക്കാരന്റെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്നായിരുന്നു സി.പി.എം സംസ്ഥാന സമിതി അംഗം പി. ജയരാജൻ പറഞ്ഞത്. ഗണപതി നിന്ദ ആരോപിച്ച് യുവമോർച്ച തലശ്ശേരിയിൽ എം.എൽ.എ ക്യാമ്പ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗണേഷ് നടത്തിയ വെല്ലുവിളിക്കെതിരെയായിരുന്നു ജയരാജന്റെ പരാമർശം. പിന്നാലെ തന്നെ യുവമോർച്ച പി ജയരാജനും ഷംസീറിനും എതിരെ കൊലവിളി മുദ്രാവാക്യങ്ങളുമായി രംഗത്തെത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |