
കോഴിക്കോട്: നിപ വൈറസ് ബാധ സംശയിക്കുന്നവരുടെ സാംപിളുകളുടെ പ്രാഥമിക പരിശോധന നടത്തുന്നതിനായുളള ഐ സി എം ആർ മൊബൈൽ ടെസ്റ്റിംഗ് ലാബ് കോഴിക്കോട് സജീകരിച്ചു . മെഡിക്കൽ കോളേജ് ആശുപത്രി പരിസരങ്ങളിലായിരിക്കും ലാബിന്റെ പ്രവർത്തനം നടക്കുക. വരുന്ന രണ്ട് ആഴ്ചകളിലാണ് ലാബിന്റെ പ്രവർത്തനം നടത്താൻ ഉദ്ദേശിച്ചിരിക്കുന്നത്.
ഇതോടെ നിപ പരിശോധനകൾ കോഴിക്കോട് തന്നെ നടത്താനാകും. നിപ ബാധിതരുമായി പ്രാഥമിക സമ്പർക്കം നടത്തിയവരുടെ സാംപിളുകളാണ് ഇവിടെ പരിശോധിക്കുക. മറ്റ് സാംപിളുകളുടെ പരിശോധന മെഡിക്കൽ കോളേജിലെ വൈറൽ റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലാബിലും പരിശോധിക്കുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ.
വൈറസ് ബാധയുടെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സംഘം കോഴിക്കോടെത്തി. ഡോക്ടർ ഹിമാൻഷു ചൗഹാന്റെ നേതൃത്വത്തിലുളള സംഘം വൈറസ് ബാധിത പ്രദേശങ്ങളുടെ സ്ഥിതിഗതികൾ മനസിലാക്കുകയും വിദഗ്ധ ഉപദേശം നൽകുകയും ചെയ്തു. വിവരങ്ങൾ സംസ്ഥാന സർക്കാരിന് എല്ലാ ദിവസവും വൈകുന്നേരം കൈമാറും. മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരുമായി ചേർന്നാണ് കേന്ദ്ര സംഘത്തിന്റെ പ്രവർത്തനം നടക്കുക.
അതേസമയം നിപ വ്യാപനം പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെ ജില്ലയിൽ പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ജില്ലയിൽ 2200 ഓളം പേർക്ക് പനി സ്ഥിരീകരിച്ചു. നിപ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക കൂടി ചെയ്തതോടെ പ്രതിസന്ധി രൂക്ഷമാവുകയാണ്. പനി ബാധിച്ച പലരും ഭയപ്പെട്ട് ആശുപത്രിയിൽ പോവാതിരിക്കുന്ന സാഹചര്യവും ഉണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |