
തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച സി.പി.എം തീരുമാനം വൈകിയേക്കും. ഇന്നലെ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം ചർച്ച ചെയ്തില്ല. ഇന്ന് നടക്കുന്ന സംസ്ഥാന സമിതി യോഗത്തിന്റെ
അജൻഡയിലും ഈ വിഷയം ഉൾപ്പെടുത്തിയിട്ടില്ല.
മുഖ്യമന്ത്രിയെ തീരുമാനിച്ച ശേഷം പ്രതിപക്ഷ നേതാവിനെ നിശ്ചയിച്ചാൽ മതിയെന്നാണ് തീരുമാനം. സംസ്ഥാന കമ്മിറ്റി യോഗത്തിനിടയിൽ മുഖ്യമന്ത്രിയെ തീരുമാനിച്ചാൽ സി.പി.എം പോളിറ്റ് ബ്യൂറോ അംഗങ്ങൾ കൂടി നിർദ്ദേശം തയാറാക്കും. ഇതിനുശേഷം സംസ്ഥാന കമ്മിറ്റി യോഗത്തിൽ അവതരിപ്പിക്കും. ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പിണറായി വിജയൻ നിലപാടറിയിച്ചില്ല.
കേരള ഘടകം തീരുമാനമെടുക്കട്ടെയെന്നാണ് സി.പി.എം പോളിറ്റ് ബ്യൂറോ തീരുമാനിച്ചത്. എന്നാൽ ചില പി.ബി അംഗങ്ങൾക്ക് വിയോജിപ്പുണ്ടെന്നാണ് സൂചന. മന്ത്രിമാരുടെ മണ്ഡലങ്ങളിലെ പരാജയം സംബന്ധിച്ച് ഇന്നു തുടങ്ങുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ വിശദമായ ചർച്ച നടക്കും. തിരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യാനായി ചേരുന്ന കമ്മികളിൽ സംസ്ഥാന നേതാക്കൾ നിർബന്ധമായി പങ്കെടുക്കണമെന്ന് സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് സി.പി.ഐ നടത്തുന്ന അഭിപ്രായ പ്രകടനങ്ങളിൽ യോഗത്തിൽ വിമർശനമുണ്ടായെന്നാണ് സൂചന. പരാജയത്തിന്റെ ഉത്തരവാദിത്തം ഒരാളിലും ഒരു പാർട്ടിയിലും ചുമത്താനുള്ള നീക്കം മുന്നണി സംവിധാനത്തിന് ചേർന്നതല്ലെന്ന വിമർശനമുണ്ടായി. പരാജയത്തിനു കാരണം പിണറായിയുടെ ശൈലിയാണെന്നും പിണറായി നേതൃസ്ഥാനം ഏറ്റെടുക്കരുതെന്നുമുള്ള വിമർശനം സി.പി.ഐ നേതൃയോഗങ്ങളിൽ ഉയർന്നിരുന്നു. പ്രതിപക്ഷ ഉപ നേതൃസ്ഥാനം സംബന്ധിച്ച് സി.പി.ഐ അഭിപ്രായം പറയേണ്ടത് മുന്നണി യോഗത്തിലാണെന്നും പുറത്തു നടത്തിയ അഭിപ്രായപ്രകടനം ഉചിതമായില്ലെന്നും വിമർശനമുയർന്നു.
മുഖ്യമന്ത്രിയെ തീരുമാനിച്ചാൽ
ഉടൻ പ്രതിപക്ഷ നേതാവും: ടി.പി
തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിച്ചാലുടൻ പ്രതിപക്ഷ നേതാവിനെയും തീരുമാനിക്കുമെന്ന് ഇടതുമുന്നണി കൺവീനർ ടി.പി.രാമകൃഷ്ണൻ. പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച് ഇടതുമുന്നണി യോഗത്തിൽ സി.പി.ഐ ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും എ.കെ.ജി സെന്ററിൽ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
പിണറായി വിജയൻ പ്രതിപക്ഷ നേതാവാകരുതെന്ന് സി.പി.ഐ തന്നോട് പറഞ്ഞിട്ടില്ല. പ്രതിപക്ഷ നേതൃ സ്ഥാനം സംബന്ധിച്ച് എൽ.ഡി.എഫിൽ ഒരു ചർച്ചയും നടന്നിട്ടില്ല. സി.പി.എമ്മാണ് പ്രതിപക്ഷ നേതാവിനെ തീരുമാനിക്കേണ്ടത്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കഴിഞ്ഞ ദിവസം പറഞ്ഞതും അതാണ്. ആശാ സമരത്തെക്കുറിച്ചുള്ള സർക്കാരിന്റെയും മുന്നണിയുടെയും സമീപനം തെറ്റായിരുന്നുവെന്ന് ഇടതുമുന്നണി ഒരിടത്തും പറഞ്ഞിട്ടില്ല. സി.പി.ഐയുടെ നിലപാട് അവരോട് ചോദിക്കണം.
എൻ.ഡി.എ നേതാക്കളുമായി വി.ഡി.സതീശൻ രഹസ്യ ചർച്ച നടത്തിയെന്ന ആരോപണത്തിൽ കോൺഗ്രസ് നേതൃത്വം വ്യക്തത വരുത്തണം. ശബരിമല സ്വർണക്കൊള്ള കേസിൽ എസ്.ഐ.ടി ചോദ്യം ചെയ്ത റെജികുമാനൊപ്പം മേയ് ഒന്നിന് വി.ഡി.സതീശൻ മംഗലാപുരത്തേക്ക് പോയെന്നാണ് വാർത്ത. കർണാടകയിലെ എൻ.ഡി.എ നേതാവായ ബി.എം.ഫാറൂഖിന്റെ വസതിയിൽ വച്ച് അദാനി ഗ്രൂപ്പ് പ്രസിഡന്റിനെ കണ്ടെന്നും, കർണാടക കോൺഗ്രസ് നേതൃത്വം ഇതിനെതിരെ എ.ഐ.സി.സിക്ക് പരാതി നൽകിയെന്നുമാണ് ആരോപണം. പുതിയ സർക്കാർ അധികാരത്തിൽ വന്നിട്ടില്ലെങ്കിലും യു.ഡി.എഫ് സംഘടനകളുടെ പട്ടികയനുസരിച്ച് സ്ഥലംമാറ്റം നടത്തുകയാണ്. പലരും അവധിയെടുത്ത് മാറി നിൽക്കേണ്ട സാഹചര്യമാണ്. ഉദ്യോഗസ്ഥരെ ഉപയോഗിച്ചുള്ള സ്ഥലംമാറ്റം അംഗീകരിക്കാനാവില്ലെന്നും ടി.പി.രാമകൃഷ്ണൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |