
കുട്ടനാട്: പുളിങ്കുന്ന് കൃഷിഭവന് കീഴിലെ ഏക്കറുകണക്കിന് വിസ്തൃതിയുള്ള തെക്കേ മേച്ചേരിവാക്ക പാടത്ത് കൃഷി കഴിഞ്ഞ് തരിശിട്ടതോടെ പുളിങ്കുന്ന്-പുത്തേഴും-കൊച്ചാലുംമൂട് റോഡ് മാസങ്ങളായി വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. കാലവർഷം ശക്തമായതിനു പിന്നാലെ റോഡിലെ വെള്ളക്കെട്ട് വീണ്ടും രൂക്ഷമായിരിക്കുകയാണ്. ഇതോടെ പ്രദേശവാസികളുടെയും നൂറുകണക്കിന് വിദ്യാർത്ഥികളുടെയും യാത്ര ദുരിതപൂർണമായി മാറി.
പ്രദേശത്തെ യാത്രാക്ലേശത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുൻ എം.എൽ.എയുടെ കാലത്ത് നാട്ടുകാർ നിരവധി തവണ നിവേദനങ്ങൾ നൽകിയിരുന്നെങ്കിലും കാര്യമായ ഇടപെടൽ ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
ഇതിനിടെ സമീപത്തുള്ള നാല് കുടുംബങ്ങൾക്ക് മാത്രമായി പ്രയോജനപ്പെടുന്ന മറ്റൊരു വഴിക്കായി 26 ലക്ഷം രൂപ അനുവദിച്ചതായും, ഇതുമൂലം ഈ റോഡ് പൂർണമായും അവഗണിക്കപ്പെട്ടുവെന്നുമാണ് പ്രദേശവാസികൾ പറയുന്നത്.
ഏകദേശം 35 കുടുംബങ്ങൾ ഉൾപ്പെടുന്ന പ്രദേശവാസികൾക്ക് പുറമേ, പുളിങ്കുന്ന് സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ, ലിറ്റിൽ ഫ്ലവർ സ്കൂൾ, മങ്കൊമ്പ് ഹൈസ്ക്കൂൾ എന്നിവിടങ്ങളിൽ പഠിക്കുന്ന നൂറുകണക്കിന് വിദ്യാർത്ഥികളുടെയും യാത്ര ഈ റോഡിന്റെ ദുരവസ്ഥ മൂലം ഏറെ ദുഷ്കരമായിരിക്കുകയാണ്. നിലവിൽ റോഡ് പൂർണമായും വെള്ളക്കെട്ടായതിനാൽ കുട്ടികൾക്ക് സമയത്ത് സ്കൂളിലെത്താനും പഠനപ്രവർത്തനങ്ങളിൽ പങ്കെടുക്കാനും ബുദ്ധിമുട്ട് നേരിടുന്ന സ്ഥിതിയാണ്. പ്രശ്നത്തിൽ അടിയന്തരമായി ഇടപെട്ട് സ്ഥിരപരിഹാരം കണ്ടെത്താൻ പുളിങ്കുന്ന് പഞ്ചായത്ത് അധികൃതർ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ഇപ്പോഴത്തെ എം.എൽ.എ റെജി ചെറിയാൻ തങ്ങളുടെ യാത്രാക്ലേശത്തിന് പരിഹാരം കാണാനോ തയ്യാറാകണം
-നാട്ടുകാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |