
അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഷോപ്പിംഗ് കോപ്ളക്സ് ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷമായിട്ടും തുറന്നുകൊടുത്തില്ല. 46 വർഷത്തോളം പ്രദേശവാസികളുടെ ആശ്രയമായിരുന്ന ഇരു നില കെട്ടിടം ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് പൊളിച്ചുനീക്കി, ബാക്കിയുള്ള സ്ഥലത്താണ് ഷോപ്പിംഗ് കോപ്ളക്സ് പുനർനിർമ്മിച്ചത്. 2025 മേയ് 20ന് മന്ത്രിയായിരുന്ന സജി ചെറിയാൻ കെട്ടിടം ഉദ്ഘാടനം ചെയ്തു. മീൻ മാർക്കറ്റും പച്ചക്കറികടകളും ഉടൻ തന്നെ പുതിയ കെട്ടിടത്തിലേക്ക് മാറ്റുമെന്ന് മന്ത്രി ഉറപ്പുനൽകിയിരുന്നു. എന്നാൽ, ഒരു വർഷം പിന്നിട്ടിട്ടും മീൻ, പച്ചക്കറി വിൽപ്പന പതിവുപോലെ റോഡിൽ തന്നെയാണ് നടക്കുന്നത്. ഏഴര മീറ്റർ മാത്രം വീതിയുള്ള സർവീസ് റോഡിൽ അപകടങ്ങൾ തടർക്കഥയായിട്ടും മത്സ്യ, പച്ചക്കറി വിൽപ്പന തുടരുകയാണ്.
ചന്തയ്ക്ക് വേണ്ടി പഞ്ചായത്തിന് സൗജന്യമായി നൽകിയത് പായിക്കാരൻ ആദംകുട്ടിയാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ പേരാണ് സമുച്ചയത്തിന് നൽകിയിരിക്കുന്നത്. 50,81,726 രൂപ ചെലവഴിച്ചാണ് പുന്നപ്ര ജംഗ്ഷനിൽ പുതിയ മാർക്കറ്റ് കെട്ടിടം നിർമ്മിച്ചത്. 8 കട മുറികളും മത്സ്യ കച്ചവടത്തിനായുള്ള സൗകര്യവും സജ്ജമാക്കി. ടോയ്‌ലെറ്റ്, വേസ്റ്റ് വാട്ടർ മാനേജ്മെന്റ്, ബയോഗ്യാസ് പ്ലാന്റ്, ബോട്ടിൽ ബൂത്ത് എന്നിവയും ഒരുക്കിയിട്ടുണ്ടെങ്കിലും തുറന്നുകൊടുത്തിട്ടില്ല. ടേക്ക് എ ബ്രേക്കും അടഞ്ഞുതന്നെ.
മീൻ, പച്ചക്കറി വിൽപ്പന റോഡിൽ
പുന്നപ്രമാർക്കറ്റ് കെട്ടിടത്തിന്റെ രണ്ടാം നിലയിൽ യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഉപയോഗിക്കാൻ കഴിയും വിധം ടോയ്‌ലെറ്റ് ,വിശ്രമ കേന്ദ്രം, കഫറ്റേരിയ, മുലയൂട്ടൽ സൗകര്യം, ജനകീയ ഭക്ഷണശാല എന്നിവയും ഉണ്ട്
ഗ്രാമപഞ്ചായത്തിന്റെ വാർഷിക ഫണ്ടിൽ നിന്ന് 32,15,296 രൂപയാണ് ഇതിനായി ചെലവഴിച്ചത്. എന്നാൽ, നിലവിൽ ജനകീയ ഭക്ഷണശാല മാത്രമാണ് കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്
കെട്ടിടം ഉണ്ടായിട്ടും പച്ചക്കറി, മീൻ വിൽപ്പനക്കാർ റോഡരുകിൽ ഇരിക്കേണ്ടി വരുന്നത് ഗതാഗത തടസത്തിനും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. കാൽ നടയാത്രക്കാരും ഏറെ ബുദ്ധിമുട്ടിലാണ്
പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും വാടകയ്ക്ക് നൽകാത്തത് വലിയ വരുമാന നഷ്ടത്തിന് ഇടയാക്കിയിട്ടുണ്ട്
പി.ഡബ്ല്യു.ഡി വില നിശ്ചയിച്ച് നൽകുന്നതിലെ കാലതാമസമാണ് നിലവിലുള്ളത്. അത് ലഭിച്ചാലുടൻ ലേലം ചെയ്ത് കടകൾ കച്ചവടക്കാർക്ക് നൽകും
-കെ.എഫ്. തോബിയാസ്, വൈസ് പ്രസിഡന്റ്, പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |