
തുറവൂർ: മാസങ്ങളായി പണിമുടക്കിലായിരുന്ന അരൂർ ഗ്രാമപഞ്ചായത്ത് പൊതുശ്മശാനത്തിന് (ശാന്തിഭൂമി) ശാപമോക്ഷം. ശ്‌മശാനം നവീകരിച്ച് വീണ്ടും പ്രവർത്തനക്ഷമമാക്കാൻ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് ജനപ്രതിനിധികളുടെയും സംയുക്തയോഗത്തിൽ തീരുമാനമായി. മലിനീകരണ നിയന്ത്രണ ബോർഡ്, പൊതുമരാമത്ത് വകുപ്പ്, പഞ്ചായത്ത് സിവിൽ വർക്സ് വിഭാഗം എന്നിവരുടെ സംയുക്തയോഗം ഗ്രാമപഞ്ചായത്താണ് വിളിച്ചുചേർത്തത്.
2010 ൽ സ്ഥാപിച്ച ക്രിമറ്റോറിയം കൊവിഡ് കാലത്തെ വർധിച്ച ഉപയോഗവും പരിപാലനത്തിലെ വീഴ്ചയും കാരണം മാസങ്ങളായി തകരാറിലായിരുന്നു. മലിനീകരണ നിയന്ത്രണ ബോർഡിന്റെ ലൈസൻസും വർഷങ്ങളായി പുതുക്കിയിരുന്നില്ല.
മലിനീകരണ നിയന്ത്രണ ബോർഡ് പ്രതിനിധി രവീണ, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനിയർ അരുൺ, ഇലക്ട്രിക്കൽ വിഭാഗം ഓവർസിയർ ലിജോൺ, പഞ്ചായത്ത് സിവിൽ വർക്സ് അസിസ്റ്റന്റ് എൻജിനിയർ റിഡോൾഫ് എന്നിവരും പഞ്ചായത്ത് പ്രസിഡന്റ് സി.കെ.പുഷ്പൻ, വൈസ് പ്രസിഡന്റ് മോളി ജസ്റ്റിൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സുമ, പി.പി. സാബു തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.നവീകരണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കി പൊതുശ്മശാനം ജനങ്ങൾക്ക് വീണ്ടും ഉപയോഗപ്രദമാക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു.
അറ്റകുറ്റപ്പണിക്ക് 13 ലക്ഷം
# രണ്ട് ബർണർ ഫർണസുകൾ, ഗ്യാസ് ലൈൻ, ഇലക്ട്രിക്കൽ പാനൽ ബോർഡ്, ചിമ്മിനി, മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ എന്നിവ പൂർണമായും മാറ്റി സ്ഥാപിക്കും. ചിമ്മിനി മാറ്റുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾക്കായി 13 ലക്ഷം രൂപ പഞ്ചായത്ത് അനുവദിച്ചു
# പൊതുശ്മശാനം വീണ്ടും പ്രവർത്തനക്ഷമമാകുന്നതുവരെ താത്‌കാലികമായി മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് 4.87 ലക്ഷം രൂപ ചെലവിൽ വിറകും ഗ്യാസും ഉപയോഗിച്ച് പ്രവർത്തിക്കുന്ന മൊബൈൽ ക്രിമറ്റോറിയം സ്ഥാപിക്കാനുള്ള പദ്ധതി തയ്യാറാക്കി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |