പള്ളുരുത്തി: തോപ്പുംപടിയിൽ തുടങ്ങി പള്ളുരുത്തിയിൽ അവസാനിക്കുന്ന 40 അടി റോഡ് വികസനം 40 വർഷം പിന്നിട്ടിട്ടും അനിശ്ചിതത്വത്തിൽ. ഭരണകർത്താക്കൾ മാറിമാറിവന്നിട്ടും ശാപമോക്ഷമില്ലാത്ത റോഡ് നിലവിൽ എം.എൽ.എ റോഡ് വരെയാണ് എത്തിനിൽക്കുന്നത്. പദ്ധതി പൂർത്തിയാക്കാൻ പെരുമ്പടപ്പ് - ഇടക്കൊച്ചിവഴി ഹൈവേയിൽ റോഡ് ബന്ധിപ്പിക്കേണ്ടതുണ്ട്.
റോഡ് യാഥാർത്ഥ്യമായാൽ തോപ്പുംപടി, പള്ളുരുത്തി, കുമ്പളങ്ങി മേഖലകളിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. എം.എൽ.എ റോഡിൽനിന്ന് പെരുമ്പടപ്പ് കോണം റോഡിലേക്കാണ് 40 അടി റോഡ് എത്തേണ്ടത്. ഇതിലെ തടസങ്ങൾ നീക്കിയെങ്കിലും എം.എൽ.എ റോഡ് മുതലുള്ള വികസനം സ്തംഭനാവസ്ഥയിലാണ്. സ്ഥലം വിട്ടുനൽകിയ പലർക്കും പണം നൽകിയെങ്കിലും വീട് പുതുക്കിപ്പണിയാനോ സ്ഥലം വിൽക്കാനോ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
ഭരണകർത്താക്കളുടെയും എം.എൽ.എ, ഡിവിഷൻ കൗൺസിലർ എന്നിവരുടെയും വീഴ്ചയാണ് വികസനം മുടങ്ങാൻ കാരണമെന്ന് ആക്ഷേപമുണ്ട്.
എം.എൽ.എ പ്രശ്നത്തിൽ അടിയന്തരമായി ഇടപെട്ട് റോഡിൽ നിന്നുള്ള 40 അടി റോഡ് വികസനം കോണംവഴി പെരുമ്പടപ്പ് എത്തി ഇടക്കൊച്ചിയിൽ എത്തിക്കണം
ഈ ആവശ്യവുമായി ബന്ധപ്പെട്ട് വിവിധ റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ഒരു പാട് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല
ഹൈവേയിലെ തിരക്ക് ഒഴിവാക്കാൻ നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ഈ പാത അപകടങ്ങൾ കുറയ്ക്കാനും സഹായകമാണ്
പുതിയ എം.എൽ.എ ഇടപെട്ട് 40 അടി റോഡ് പൂർത്തീകരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണം
ദീപം വൽസൻ,
സാമൂഹ്യ പ്രവർത്തകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |