
തോപ്പുംപടി: ട്രോളിംഗ് നിരോധനം അവസാനിക്കാൻ ദിവസങ്ങൾ ശേഷിക്കെ മത്സ്യബന്ധനത്തിനായി കടലിലേക്ക് കുതിക്കാനുള്ള ഒരുക്കത്തിലാണ് ബോട്ടുകൾ. 31ന് അർദ്ധരാത്രിയോടെ ബോട്ടുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീങ്ങും. പുത്തൻപ്രതീക്ഷയോടെയാണ് തൊഴിലാളികൾ മത്സ്യബന്ധനത്തിനായി ഒരുങ്ങുന്നത്. ജില്ലയിൽ 700 ട്രോളിംഗ് ബോട്ടുകൾ, 75 പെഴ്സീൻ, 300 ചൂണ്ട ബോട്ടുകളാണ് കടലിലേക്ക് പോകുന്നത്. അടച്ചിട്ടിരുന്ന ഡീസൽ പമ്പുകളും ഐസ് ഫാക്ടറികളും സജീവമായിത്തുടങ്ങി. ബോട്ടുകളിൽ ഐസ് കയറ്റുന്ന ജോലികൾ ആരംഭിച്ചു. നിരോധനകാലത്ത് അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയ വലകൾ തിരികെയെത്തിച്ച് ബോട്ടിൽ കയറ്റുന്ന തിരക്കിലാണ് തൊഴിലാളികൾ. കുളച്ചൽ, തൂത്തൂർ, നാഗപട്ടണം എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളും എത്തിത്തുടങ്ങി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ കൂടി എത്തുന്നതോടെ ഹാർബറുകൾ സജീവമാകും.
ചാകര പ്രതീക്ഷയിൽ തൊഴിലാളികൾ
മത്സ്യച്ചാകര ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ. കിളിമീൻ, കരിക്കാടി, കടൽവരാൽ എന്നിവ കൂടുതൽ ലഭ്യമാകുമെന്നാണ് ബോട്ടുടമകൾ കരുതുന്നത്. അറ്റകുറ്റപ്പണികൾക്കായി ലക്ഷങ്ങളാണ് ബോട്ടുടമകൾ ചെലവഴിച്ചത്. പലരും കടം വാങ്ങിയും വായ്പയെടുത്തുമാണ് പണികൾ പൂർത്തിയാക്കിയത്. നിരോധനത്തിന് ശേഷം കടലിൽ ഇറങ്ങുമ്പോൾ ലഭിക്കുന്ന ചാകരയിലാണ് ഇവരുടെ പ്രതീക്ഷ.
വിപണിയിൽ മത്സ്യത്തിന് ഉയർന്ന വിലയുണ്ടെങ്കിലും കാര്യമായ നേട്ടം കൊയ്യാൻ കഴിയാത്ത സാഹചര്യമാണെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |