
കൊച്ചി: പുറത്തേക്ക് തള്ളിനിൽക്കുന്ന വലിയ ആഫ്റ്റർ മാർക്കറ്റ് ടയറുകൾ, കണ്ണഞ്ചപ്പിക്കുന്ന ഫ്ലാഷ് ലൈറ്റുകൾ, കാതടപ്പിക്കുന്ന എയർഹോണും മ്യൂസിക് സിസ്റ്റവും ആകെക്കൂടി ഒരു ഭീകരരൂപം. കാക്കനാട് പള്ളിക്കരയിൽ നിന്ന് മോട്ടോർ വാഹനവകുപ്പ് പിടികൂടിയ എസ്.യു.വിയുടെ അവസ്ഥയാണിത്.
എതിരെ വരുന്ന വാഹനത്തിന്റെ ഡ്രൈവർക്ക് കാഴ്ച മങ്ങുന്ന രീതിയിൽ ആറ് അഡീഷണൽ ലൈറ്റുകളാണ് വാഹനത്തിലുണ്ടായിരുന്നത്. ഹൈപവർ ഫ്ലാഷ് ലൈറ്റുകളും ബോഡിയിലാകെ അനാവശ്യ ലൈറ്റിംഗ് സംവിധാനങ്ങളും വേറെ. ഉയർന്ന ശബ്ദമുണ്ടാക്കുന്ന മ്യൂസിക് സിസ്റ്റവും നിരോധിച്ച മൾട്ടി ടോൺ എയർ ഹോണുകളും വാഹനത്തിലുണ്ടായിരുന്നു. എറണാകുളം ആർ.ടി.ഒ എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് പിടികൂടിയ വാഹനത്തിന് ഓൺ ദി സ്പോട്ടിൽ 32,750 രൂപ പിഴ ചുമത്തി. അനധികൃത മാറ്റങ്ങൾ പൂർണമായി അഴിച്ചുമാറ്റി വാഹനം ഹാജരാക്കാനും ഉടമയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അല്ലാത്തപക്ഷം രജിസ്‌ട്രേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കുമെന്ന് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ബിജു ഐസക് വ്യക്തമാക്കി. എം.വി.ഐ എൻ. വിനോദ് കുമാർ, എ.എം.വി.ഐമാരായ മുഹമ്മദ് നിയാസ്, കശ്യപ് എന്നിവരടങ്ങിയ സംഘമാണ് വാഹനം കസ്റ്റഡിയിലെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |