വികസന പദ്ധതിക്ക് ഇന്ന് തുടക്കം
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്ന വികസന പദ്ധതിക്ക് ഇന്ന് തുടക്കം. മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം നിർവഹിക്കും. ആമാശയം, കുടൽ, കരൾ രോഗങ്ങൾക്കുള്ള അത്യാധുനിക ഗ്യാസ്‌ട്രോഎന്ററോളജി ചികിത്സ ഉൾപ്പെടെയുള്ള സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾക്ക് കരുത്തേകുന്നതാണ് പദ്ധതികൾ.
ജനുവരി മുതൽ പ്രവർത്തനം ആരംഭിച്ച ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗത്തിനായി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ സാമൂഹിക പ്രതിബദ്ധതാ ഫണ്ടിന്റെ സഹായത്തോടെ ആധുനിക എൻഡോസ്കോപ്പി തിയറ്റർ സജ്ജമാക്കി. ഇതിന്റെ ഭാഗമായി ജോയ് ആലുക്കാസ് ഫൗണ്ടേഷൻ ഒരു കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങളും, ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ പ്രതിമാസം 1.50 ലക്ഷം രൂപയുടെ ഉപഭോഗ വസ്തുക്കളും, സൗത്ത് ഇന്ത്യൻ ബാങ്ക് 24 ലക്ഷം രൂപയുടെ എൻഡോസ്കോപ്പി ഉപകരണവും, വൈ.ഡബ്ല്യു.സി.എ 63,000 രൂപയുടെ കൺസ്യൂമബിൾസും ആശുപത്രിക്ക് കൈമാറും. ഇതോടെ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ കൂടുതൽ ഗുണമേന്മയുള്ള ഗ്യാസ്‌ട്രോഎന്ററോളജി ചികിത്സ ലഭ്യമാകും.
നടപ്പാതയും മേൽക്കൂരയും
ഹഡ്കോയുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടിൽ നിന്ന് 1.20 കോടി രൂപ ചെലവഴിച്ച് കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് കമ്പനി നിർമ്മിച്ച മേൽക്കൂരയോടുകൂടിയ നടപ്പാത ഇനി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമാകും. മഴയിലും കടുത്ത വെയിലിലും സുരക്ഷിതമായി രോഗികളെ മാറ്റാൻ ഇതിലൂടെ സാധിക്കും. 3,40,30,000രൂപ സർക്കാർ ഫണ്ട് ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പ് പുതിയ ഡ്രെയിനേജ് സംവിധാനവും ഇന്റർലോക്ക് വിരിക്കലും പൂർത്തിയാക്കി.
താരാട്ട് ക്യാമ്പയിന് തുടക്കം
മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ നേതൃത്വത്തിൽ താരാട്ട് എന്ന പേരിൽ ഒരുവർഷം നീണ്ടുനിൽക്കുന്ന ജില്ലാതല ബോധവത്കരണ ക്യാമ്പയിനും തുടക്കമാകും. ഉദ്ഘാടന ചടങ്ങിൽ ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷനാകും. ഹൈബി ഈഡൻ എം.പി, മേയർ വി.കെ മിനിമോൾ, ജില്ലാ കളക്ടർ ജി.പ്രിയങ്ക തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |