നീരൊഴുക്കിന് തടസവും പരിസ്ഥിതി പ്രശ്നങ്ങളും
കട്ടപ്പന: കട്ടപ്പനയാറിൽ ആഫ്രിക്കൻ പോളകൾ വ്യാപകമായി വളർന്നത് നീരൊഴുക്കിന് തടസമാകുന്നതിനൊപ്പം പരിസ്ഥിതി പ്രശ്നങ്ങളും രൂക്ഷമാക്കുന്നു. ഇരുപതേക്കർ പാലത്തിന് സമീപം മീറ്ററുളോളം ദൂരത്തിൽ പല ഭാഗങ്ങളിലായി പോളകൾ നിറഞ്ഞുകിടക്കുകയാണ്. കാലവർഷത്തിൽ നീരൊഴുക്ക് ശക്തമാകുന്നതോടെ ഇവ ഒഴുകി ഇടുക്കി ജലാശയത്തിലെത്താൻ സാദ്ധ്യതയുണ്ടെന്ന ആശങ്കയും ഉയരുന്നുണ്ട്. വേനൽക്കാലത്ത് നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്ന് ചെറുകയങ്ങളിൽ കെട്ടിക്കിടന്ന വെള്ളത്തിലാണ് പോളകൾ വ്യാപകമായി വളർന്നത്. ഇതുമൂലം കട്ടപ്പനയാറിലെ വെള്ളം ദൈനംദിന ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നവർക്ക് പല ബുദ്ധിമുട്ടും നേരിടുകയാണ്. അതിവേഗം വളരുന്ന പോളകൾ ജലാശയത്തിന്റെ ഉപരിതലം മൂടുന്നതിനാൽ സൂര്യപ്രകാശവും ഓക്സിജനും വെള്ളത്തിലേക്ക് എത്തുന്നത് തടസപ്പെടുന്നു. ഇതോടെ വെള്ളത്തിലെ ഓക്സിജന്റെ അളവ് കുറയുകയും മത്സ്യങ്ങളും മറ്റ് ജലജീവികളും നശിക്കുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്യുന്നു. സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുന്നതോടൊപ്പം ജലസ്രോതസുകളിലെ ധാതുലവണങ്ങളുടെ സന്തുലിതാവസ്ഥയും മത്സ്യസമ്പത്തും പ്രതികൂലമായി ബാധിക്കുന്നു. വെള്ളം കെട്ടിക്കിടക്കുന്നത് കൊതുകുകൾ പെരുകുന്നതിനും കാരണമാകുന്നുണ്ട്.
മുമ്പത്തെ പോലെ പോളകൾ നീക്കണമെന്ന്
മുൻവർഷങ്ങളിലും സമാന സാഹചര്യം ഉണ്ടായപ്പോൾ നഗരസഭയുടെ നേതൃത്വത്തിൽ പോളകൾ നീക്കം ചെയ്തിരുന്നു. ഇത്തവണയും അടിയന്തരമായി പോളകൾ നീക്കം ചെയ്യാൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ കൗൺസിൽ യോഗത്തിൽ എൽ.ഡി.എഫ് കൗൺസിലർമാർ വിഷയം അവതരിപ്പിച്ചിരുന്നു. അടിയന്തര നടപടി സ്വീകരിക്കാമെന്ന് ചെയർപേഴ്സൺ ഉറപ്പ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |