
ചങ്ങനാശേരി : ഇരിപ്പിടങ്ങളുടെ സ്ഥാനത്ത് അസ്ഥി കണക്കിന് തുരുമ്പെടുത്ത കമ്പികൾ...ചങ്ങനാശേരി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പെരുന്ന ഒന്നാം നമ്പർ സ്റ്റാൻഡിലെത്തുന്ന യാത്രക്കാർ സൂക്ഷിച്ച് ഇരുന്നില്ലെങ്കിൽ അപകടമുറപ്പ്. വർഷങ്ങളായി ഇതാണ് സ്ഥിതി. നഗരത്തിൽ മൂന്ന് സ്റ്റാൻഡുകളാണുള്ളത്. വാഴൂർ രണ്ടാം നമ്പർ സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്. മൂന്ന് സ്റ്റാൻഡുകളും യാത്രക്കാർക്ക് പ്രയോജനകരമാകാത്ത നിലയിലാണ്. നഗരത്തിന്റെ പ്രധാന ഗതാഗത കേന്ദ്രങ്ങളിലൊന്നായ ഇവിടെ ദിവസേന നൂറുകണക്കിന് ആളുകൾ എത്തുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം യാത്രക്കാരെ വലയ്ക്കുന്നു. ആലപ്പുഴ, തിരുവല്ല, മാവേലിക്കര, പൂവം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ട്രാൻസ്‌പോർട്ട് ബസുകളും കോട്ടയം, കവിയൂർ ഉൾപ്പെടെയുള്ള മേഖലകളിലേക്കുള്ള സ്വകാര്യ ബസുകളും സർവീസ് നടത്തുന്ന സ്റ്റാൻഡാണിത്.
അറ്റകുറ്റപ്പണിയിൽ അലംഭാവം
സ്റ്റാൻഡിന്റെ വിവിധ ഭാഗങ്ങളിൽ തകർന്ന കസേരകളും കൂട്ടിയിട്ടിരിക്കുകയാണ്. പല ഇരിപ്പിടങ്ങളും പൂർണമായും ഉപയോഗശൂന്യമായതിനാൽ പ്രായമായവരും സ്ത്രീകളും വിദ്യാർത്ഥികളും ഏറെ ബുദ്ധിമുട്ടുകയാണ്. വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടത്താതിരുന്നതാണ് നിലവിലെ അവസ്ഥയ്ക്ക് കാരണമെന്ന് യാത്രക്കാർ പറയുന്നു. സന്ധ്യയ്ക്ക് ശേഷം സ്റ്റാൻഡിന്റെ ചില ഭാഗങ്ങൾ സാമൂഹ്യവിരുദ്ധർ കൈയടക്കും. ഭീതിയോടെയാണ് പിന്നെ ബസ് കാത്തുനിൽപ്പ്.
''ഉപയോഗപ്രദമായ ഇരിപ്പിടങ്ങൾ ഉപേക്ഷിച്ച നിലയിലും കാണാം. ഇരിപ്പിടങ്ങൾ തുരുമ്പെടുത്ത് കൂടിക്കിടക്കുന്നത് നഗരസഭയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇവ നീക്കം ചെയ്യുകയോ പുന:സ്ഥാപിക്കുകയോ ചെയ്തിട്ടില്ല.
(പ്രസന്നൻ, ചങ്ങനാശേരി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |