കോട്ടയം: തീപിടത്തമോ മറ്റ് അത്യാഹിതങ്ങളോ ഉണ്ടായാൽ രക്ഷകരാകുന്ന അഗ്നിരക്ഷാസേനാ ഇല്ലാത്തത് ഏറ്റുമാനൂരിന്റെ ആശങ്ക ഇരട്ടിയാക്കുന്നു. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഏറ്റുമാനൂരിൽ ഉയർന്ന പ്രധാന ആവശ്യങ്ങളിലൊന്നായ ഫയർസ്റ്റേഷൻ ഇത്തവണ നടപ്പിലാക്കണമെന്നതാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണ കാലത്ത് ഏറ്റുമാനൂരിലുണ്ടായ തീ പിടുത്തത്തിന് പിന്നാലെ മുഖ്യചർച്ചാ വിഷയമാക്കുകയും ചെയ്തിരുന്നു. ഓരോതവണ തീപിടുത്തമുണ്ടാകുമ്പോഴും ഇക്കാര്യം ആവശ്യപ്പെടുകയും ജനപ്രതിനിധികൾ ഉറപ്പുനൽകുകയും ചെയ്യുമെങ്കിലും യൂണിറ്റ് നാളിതുവരെ യാഥാർത്ഥ്യമായിട്ടില്ല. പ്രദേശത്തെ അപകടക്കണക്കുകളും നിലവിലുള്ള പ്രതികരണ സംവിധാനത്തിലെ പരിമിതികളും കണക്കിലെടുക്കുമ്പോൾ, ഏറ്റുമാനൂരിൽ അഗ്നിശമനസേനാ യൂണിറ്റ് സ്ഥാപിക്കണമെന്ന ആവശ്യം ഒരു തിരഞ്ഞെടുപ്പ് വാഗ്ദാനം മാത്രമല്ല, ജനസുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ട അടിയന്തര ആവശ്യമായി മാറിയിരിക്കുകയാണ്.
ആശ്രയം കോട്ടയം സേന
15കിലോമീറ്റർ അകലെയുള്ള കോട്ടയത്ത് നിന്ന് അഗ്നിരക്ഷാസേന എത്തുമ്പോഴേയ്ക്കും അപകടത്തിന്റെ വ്യാപ്തി വർദ്ധിച്ചിരിക്കും. പകൽ സമയങ്ങളിൽ എം.സി.റോഡിലെ വാഹനത്തിരക്കും അപകട സ്ഥലങ്ങളിലേക്ക് എത്താൻ ബുദ്ധിമുട്ടാകുന്നു.
അപകടത്തിന്റെ തീവ്രത വർദ്ധിക്കുകയാണെങ്കിൽ കടുത്തുരുത്തിയിൽ നിന്നും പാലായിൽ നിന്നുമാണ് അഗ്‌നിശമനസേന എത്തുക. ഏറ്റുമാനൂരിൽ സേനാ യൂണിറ്റ് വന്നാൽ, നഗരസഭയിലും സമീപ പഞ്ചായത്തുകളിലും മാത്രമല്ല മെഡിക്കൽ കോളേജ് ആശുപത്രി മേഖലയിലും പ്രയോജനം ചെയ്യും.
മെഡിക്കൽ കോളേജിനു പുറമേ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിങ്ങനെയുള്ള സ്ഥാപനങ്ങളും പ്രദേശത്ത് പ്രവർത്തിക്കുന്നതിനാൽ സേനാ യൂണിറ്റ് വരുന്നത് ഏറെ പ്രയോജനപ്രദമാകുമെന്ന് നാട്ടുകാരും പറയുന്നു.
ഈ വർഷം 110 തീപിടുത്തം,
35 മറ്റ് അപകടങ്ങൾ
ഈ വർഷം ഇതുവരെ നഗരസഭാ പരിധിയിലും സമീപ പഞ്ചായത്തുകളിലുമായി ചെറുതും വലുതുമായ 110 തീപിടുത്തങ്ങളും 35 മറ്റ് അപകടങ്ങളുമുണ്ടായി. ഒരു വർഷം ഏകദേശം 230 അപകടങ്ങൾ, അതിലേറെ തീപിടുത്തങ്ങൾ, മുങ്ങിമരണം എന്നിവയും പ്രദേശത്തുണ്ടാകാറുണ്ട്. അപകടങ്ങളും തീപിടുത്തങ്ങളുമുണ്ടാകുമ്പോഴെല്ലാം കോട്ടയത്ത് നിന്നാണ് അഗ്‌നിശമന സേന എത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |