
കുമരകം: ചന്തത്തോടിനെ കൈയ്യടക്കിയ ജർമ്മൻ പോള ശല്യം പരിഹരിക്കാൻ നടപടി തുടങ്ങി. വ്യാപകമായി പടർന്ന പോള കാരണം തോട്ടിലൂടെയുള്ള ജലയാത്ര ദുഷ്‌കരമായിരുന്നു. കുമരകം പഞ്ചായത്ത് യന്ത്രസഹായത്തോടെ പോള നീക്കാനുള്ള ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. പോള രൂക്ഷമായതിനെ തുടർന്നാണ് ചന്തത്തോട്ടിലെ വിവിധ ഭാഗങ്ങളിൽ നിന്ന് പോള വാരിമാറ്റി തോട് പൂർണമായും സഞ്ചാരയോഗ്യമാക്കുകയാണ് ലക്ഷ്യം.
പ്രതിവർഷം പോള നീക്കം ചെയ്താലും ഏതാനും ദിവസങ്ങൾക്കകം വീണ്ടും തോട് നിറയുന്ന സ്ഥിതിയാണ് തുടരുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. പോളയുടെ വ്യാപനം തടയാൻ കിഴക്കൻ പാടശേഖരങ്ങളിൽ നിന്നും തോടുകളിൽ നിന്നുമുള്ള ഒഴുക്ക് നിയന്ത്രിക്കുന്നതടക്കമുള്ള ദീർഘകാല പദ്ധതികൾ സർക്കാർ, തദ്ദേശസ്ഥാപനങ്ങൾ ആവിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ടു.
മുമ്പും വൃത്തിയാക്കി
ദിവങ്ങൾക്കകം പഴയപടിയായി
ഏതാനും ആഴ്ചകൾക്ക് മുമ്പ് ചന്തപ്പാലത്തിനും വാള്ളാറപ്പള്ളി പാലത്തിനും സമീപം അടിഞ്ഞുകൂടിയ പോള കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് വൃത്തിയാക്കിയിരുന്നു. കിഴക്കൻ ഭാഗത്തെ പാടങ്ങളിൽ നിന്നും ചെറുതോടുകളിൽ നിന്നുമെല്ലാം വീണ്ടും ഒഴുകിയെത്തിയ പോളയും പുൽക്കൂട്ടങ്ങളും ചന്തത്തോട്ടിലെ മൂന്ന് പാലങ്ങളിലും അടിഞ്ഞുകൂടിയതോടെ ദിവസങ്ങൾക്കകം പഴയ സ്ഥിതിയായി.
താത്കാലികമെങ്കിലും നടപടി ആശ്വാസം
മത്സ്യത്തൊഴിലാളികൾ, കായൽ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ, ചെറിയ വള്ളങ്ങളെ ആശ്രയിക്കുന്ന നാട്ടുകാർ എന്നിവർക്കും കൂടുതൽ ദുരിതം നേരിടേണ്ടി വന്നിരുന്നു
പല ഭാഗങ്ങളിലും പോള കട്ടപിടിച്ച് കിടന്നതിനാൽ വള്ളങ്ങൾ മുന്നോട്ട് നീക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ഇത് നിരവധി കുടുംബങ്ങളുടെ ദൈനംദിന ഉപജീവനത്തെയും പ്രതികൂലമായി ബാധിച്ചു.
നിലവിലെ പോള നീക്കം താത്കാലിക ആശ്വാസമാകുമെങ്കിലും, ജർമ്മൻ പോളയുടെ വ്യാപനം തടയാൻ ശാസ്ത്രീയവും സ്ഥിരതയുള്ളതുമായ പദ്ധതി നടപ്പാക്കാതെ പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാകില്ല.
മോനിച്ചൻ,
പ്രദേശവാസി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |