കോഴിക്കോട്: കേരളത്തിലേക്കുള്ള മുട്ടവരവ് കുത്തനെ കുറഞ്ഞതോടെ സംസ്ഥാനത്ത് മുട്ടവില സർവകാല റെക്കാഡിലേക്ക്. കേരളത്തിലേക്ക് പ്രധാനമായും മുട്ടയെത്തുന്ന തമിഴ്‌നാട്ടിലെ നാമക്കലിൽ മൊത്തവില ഏറ്റവും ഉയർന്ന നിരക്കായ 6.45 രൂപയിലെത്തിയതോടെയാണ് പൊതുവിപണിയിൽ ആറു രൂപയുണ്ടായിരുന്ന മുട്ട വില എട്ട് രൂപയിലേക്കുയർന്നത്. കഴിഞ്ഞ ഏപ്രിൽ, മേയ് മാസങ്ങളിലുണ്ടായ കടുത്ത ചൂടിൽ ഫാമുകളിൽ കോഴികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയിരുന്നു. ഇത് മുട്ട ഉത്പാദനത്തിൽ 25 ശതമാനത്തിലധികം ഇടിവാണ് വരുത്തിയത്. ഇതിനുപുറമേ, സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതിക്കായി തമിഴ്‌നാട്ടിൽ മാത്രം പ്രതിദിനം 75 ലക്ഷത്തോളം മുട്ടകൾ അവിടെത്തന്നെ മാറ്റിവയ്ക്കുന്നുണ്ട്. ബാക്കിവരുന്ന മുട്ടകൾ മാത്രമാണ് കേരളം ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിലേക്ക് എത്തുന്നത്. വിപണിയിൽ ലഭ്യത കുറവാണെങ്കിലും മുട്ടയുടെ ആവശ്യകത വലിയ തോതിൽ ഉയർന്നത് പ്രതിസന്ധി രൂക്ഷമാക്കി.
തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് കോഴിത്തീറ്റ എത്തിക്കുന്നതിനും മുട്ട കൊണ്ടുവരുന്നതിനുമുള്ള ഗതാഗതച്ചെലവും ഇന്ധനവില വർദ്ധനവ് മൂലം കുത്തനെ കൂടിയിട്ടുണ്ട്. കോഴിത്തീറ്റ വില ചാക്കിന് 2,300 രൂപയായത് കർഷകരുടെ ഉത്പാദനച്ചെലവും വർദ്ധിപ്പിച്ചു. മുട്ടവില ഉയർന്നത് പപ്‌സ്, കേക്ക്, ബിരിയാണി എന്നിവ നിർമ്മിക്കുന്ന ബേക്കറികൾക്കും ഹോട്ടലുകൾക്കും കനത്ത തിരിച്ചടിയായി. നിലവിലെ സാഹചര്യത്തിൽ വിഭവങ്ങളുടെ വില വർദ്ധിപ്പിക്കാനോ അളവ് കുറയ്ക്കാനോ തങ്ങൾ നിർബന്ധിതരാവുകയാണെന്ന് വ്യാപാരികളും പറയുന്നു.
' മുട്ടയുടെ വിലക്കയറ്റം സാധാരണക്കാരന്റെ പ്രതിമാസ ചെലവ് കുത്തനെ കൂട്ടും. ഉത്പാദന പ്രതിസന്ധിയാണ് വില ഉയരാൻ കാരണം.'
-ബൈജു കടവൻ
പ്രസിഡന്റ്, ഓൾ കേരള പൗൾട്രി ഫാർമേഴ്‌സ് അസോസിയേഷൻ
@ സ്‌കൂളുകളും പ്രതിസന്ധിയിൽ
അല്ലെങ്കിൽ തന്നെ ഉച്ചക്കഞ്ഞികൊടുക്കാൻ പെടാപ്പാട് പെടുകയാണ് സ്‌കൂളുകൾ. മുട്ടവില കൂടുമ്പോൾ ആഴ്ചയിലൊരു ദിവസം കുട്ടികൾക്ക് മുട്ട നിൽകുന്നത് വലിയ പ്രതിസന്ധിയാവുമെന്ന് പ്രധാനദ്ധ്യാപകർ പറയുന്നു. ഒരു മുട്ടയ്ക്ക് എട്ടുരൂപവരെ വില നൽകേണ്ടിവരുമ്പോൾ നൂറുകണക്കിന് വിദ്യാർത്ഥികളുള്ള സ്‌കൂളുകളിൽ ഓരോ ആഴ്ചയും ആയിരക്കണക്കിന് രൂപയുടെ അധികബാദ്ധ്യതയാണുണ്ടാവുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |