മാനന്തവാടി: എസ്റ്റേറ്റ് റോഡ് ഉപയോഗിച്ച് കാർഷികോത്പന്നങ്ങളും കൃഷിയുപകരണങ്ങളും വിത്ത്, വളം ഉൾപ്പെടെ വാഹനത്തിൽ എത്തിക്കുന്നതിന് എസ്റ്റേറ്റ് വക അനധികൃത ടോൾ പിരിവ്. പാരിസൺസിന്റെ ഉടമസ്ഥതയിലുള്ള തേറ്റമല എസ്റ്റേറ്റ് റോഡ് ഉപയോഗിക്കുന്ന കർഷകർക്കാണ് ഓരോ വാഹനത്തിനും നൂറു രൂപ വീതം മാനേജ്‌മെന്റ് ഈടാക്കുന്നത്. ഇതോടെ വെള്ളിലാടി, നാൽപ്പറ്റക്കുന്ന്, എടമുണ്ട ഉന്നതി പ്രദേശങ്ങളിലെ 60 ഓളം കർഷകരാണ് എസ്‌റ്റേറ്റിന്റെ അനധികൃത പണമീടപാടിന് ഇരയാകുന്നത്. വർഷങ്ങളായി ഈ വഴിയാണ് പ്രദേശത്തെ കർഷകർ കൃഷിഭൂമിയിലെത്താൻ ഉപയോഗിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ രണ്ടാഴ്ചയായി കർഷകരിൽ നിന്നും മാനേജ്‌മെന്റ് പണമീടാക്കുകയായിരുന്നു. എസ്റ്റേറ്റിന്റെ ഉടമസ്ഥതയിലുള്ള ഒരു കിലോമീറ്ററിൽ താഴെയുള്ള റോഡ് ഉപയോഗിക്കുന്നതിനാണ് പണം നൽകേണ്ടി വരുന്നത്. നിർധനരായ കൃഷിക്കാരിൽ നിന്നും പണം പിടിച്ചു പറിക്കുന്ന എസ്റ്റേറ്റ് മാനേജ്‌മെന്റിന്റെ നിലപാടുകൾക്കെതിരെ കർഷക ഐക്യ സംഘടനകളുടെ നേതൃത്വത്തിൽ പാരിസൺ തേറ്റമല ഓഫീസ് പടിക്കൽ പ്രതിഷേധ ധർണ്ണ നടത്തി. വാണിയൽ അമ്മദ് അദ്ധ്യക്ഷനായി. ബി. കൃഷ്ണപ്പൻ, പി.കെ. സുരേഷ്, സി.എച്ച്. ഉസ്മാൻ, മജീദ് മംഗലത്ത്, പി. സുകുമാരൻ, ആർ. രവീന്ദ്രൻ, ഡി. ശംഭു തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |