
ബംഗളൂരു: വിവാഹത്തിന്റെ തലേദിവസം പ്രതിശ്രുത വധുവും മാതാപിതാക്കളും ജീവനൊടുക്കി. കർണാടകയിലെ മൈസൂരു ജില്ലയിലാണ് സംഭവം. നരസിപുര താലൂക്കിലെ ഹലേകെമ്പയ്യനഹുണ്ടി ഗ്രാമത്തിൽ താമസിക്കുന്ന ശിവണ്ണ (50), ഭാര്യ നാഗരത്ന (45), മകൾ രക്ഷിത(21) എന്നിവരാണ് മരിച്ചത്. സ്വന്തം വീട്ടിലാണ് മൂവരും ആത്മഹത്യ ചെയ്‌തത്.
തൊട്ടടുത്ത ദിവസം വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും അടുത്ത ദിവസങ്ങളിലായി കുടുംബം കടുത്ത മാനസിക സംഘർഷത്തിലായിരുന്നെന്നാണ് വിവരം. സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ ഉല്ലാസ് ഗൗഡയാണ് തങ്ങളുടെ മരണത്തിന് പിന്നിലെന്ന് എഴുതിയിട്ടുണ്ട്. പ്രദേശവാസിയായ ഇയാളിൽനിന്ന് കുടുംബം പീഡനം നേരിട്ടിരുന്നതായാണ് വിവരം.
രക്ഷിതയെ വിവാഹം കഴിക്കാൻ ഗൗഡ ആഗ്രഹിച്ചിരുന്നു. മറ്റൊരു പുരുഷനുമായി രക്ഷിതയുടെ വിവാഹം നിശ്ചയിച്ചതിന് പിന്നാലെ ഇയാൾ യുവതിയെക്കുറിച്ച് മോശം പരാമർശങ്ങൾ നടത്താൻ തുടങ്ങി. യുവതിയെ കല്യാണം കഴിക്കുന്ന വ്യക്തിക്ക് ഇയാൾ സന്ദേശങ്ങളും അയക്കാൻ തുടങ്ങി.
രക്ഷിതയുടെ ആത്മഹത്യാക്കുറിപ്പിലെ പൂർണ ഉള്ളടക്കം പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആത്മഹത്യാക്കുറിപ്പും ഡിജിറ്റൽ തെളിവുകളും പരിശോധിച്ചശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |