മുംബയ്: പരീക്ഷയിൽ തട്ടിപ്പ് നടത്തിയതിന് പിടിയിലായതിന് പിന്നാലെ ഐഐടി വിദ്യാർത്ഥി ജീവനൊടുക്കി. ഐഐടി ബോംബെ പോവായ് ക്യാമ്പസിലെ രണ്ടാം വർഷ വിദ്യാർത്ഥി സാഹിൽ വകോഡെ ആണ് മരിച്ചത്. എനർജി സയൻസ് ആന്റ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ വിദ്യാർത്ഥിയായിരുന്നു. ഇന്നലെയായിരുന്നു സംഭവം.
പരീക്ഷക്കിടെ മൊബൈൽ ഫോണിലെ ചാറ്റ്‌ജിപിടിയിൽ ചോദ്യപേപ്പർ അപ്‌ലോഡ് ചെയ്തതിനാണ് സാഹിൽ പിടിയിലായത്. എന്നാൽ വിദ്യാർത്ഥിക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്ന് അധികൃതർ പറയുന്നു. പരീക്ഷാ ഇൻസ്‌ട്രക്ടറും വകുപ്പ് മേധാവിയും വിദ്യാർത്ഥിയോട് സംസാരിക്കുകയും അക്കാദമിക് കരിയറിനെ ഇത് ബാധിക്കില്ലെന്ന് ഉറപ്പ് നൽകുകയും ചെയ്തുവെന്നും അധികൃതർ വ്യക്തമാക്കി.
അധികൃതരുമായി സംസാരിച്ചതിന് പിന്നാലെ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിലേയ്ക്ക് മടങ്ങിയിരുന്നു. വൈകുന്നേരമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിദ്യാർത്ഥിയുടെ മരണത്തിൽ ഐഐടി ബോംബെ അനുശോചനം രേഖപ്പെടുത്തി. വിദ്യാർത്ഥിയുടെ മരണത്തിനിടയാക്കിയ കാരണം പരിശോധിക്കുകയാണെന്നും ഐഐടി പ്രസ്താവനയിൽ അറിയിച്ചു.
അതിനിടെ സാഹിലിന്റെ മരണത്തിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്തെത്തി. മരണവുമായി ബന്ധപ്പെട്ട യഥാർത്ഥ സത്യം അധികൃതർ പുറത്തുവിടുന്നില്ലെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. സാഹിലിനെ ഒരു വർഷത്തേയ്ക്ക് സസ്‌പെൻഡ് ചെയ്യുമെന്ന് അധികൃതർ ഭീഷണിപ്പെടുത്തി. ഹോസ്റ്റൽ ഒഴിഞ്ഞ് ക്യാമ്പസിന് പുറത്ത് താമസിക്കണമെന്ന് പറഞ്ഞുവെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.
അച്ചടക്ക നടപടി പേടിച്ചാണ് സാഹിൽ ആത്മഹത്യ ചെയ്തതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. അധികൃതർ കുറ്റമേറ്റെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ക്യാമ്പസിൽ ആറുമാസത്തിനിടെയുള്ള മൂന്നാമത്തെ ആത്മഹത്യയാണിതെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി. പ്രതിഷേധം കണക്കിലെടുത്ത് ക്യാമ്പസ് പരിസരത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
An IIT Bombay student, Sahil Wakode, died by suicide after being caught uploading an exam paper to ChatGPT during an exam. Authorities said no disciplinary action had been taken and that he was assured his academic career would not be affected. Students, however, alleged he faced threats of suspension and protested, demanding transparency over his death.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |