
ഭോപ്പാൽ: ഉഭയ സമ്മതപ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനുള്ള കുറഞ്ഞപ്രായം 18ൽ നിന്നും 16 വയസായി കുറയ്‌ക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥനയുമായി മദ്ധ്യപ്രദേശ് ഹൈക്കോടതി. കൗമാരക്കാരായ ആൺകുട്ടികളോട് ചെയ്യുന്ന അനീതിയ്‌ക്ക് പരിഹാരം കാണാനാണിതെന്ന് മദ്ധ്യപ്രദേശ് ഹൈക്കോടതിയിലെ ജസ്‌റ്റിസ് ദീപക് കുമാർ അഗർവാൾ നിരീക്ഷിച്ചു. 14 വയസിനോടടുത്താണ് പ്രായപൂർത്തിയാകുന്നത്. സമൂഹമാദ്ധ്യമ ബോധവൽക്കരണവും ഇന്റർനെറ്റ് കണക്‌ടിവിറ്റിയും എളുപ്പമായ ഈ കാലത്ത് 18 വയസിന് താഴെയുള്ള ആൺകുട്ടികളും പെൺകുട്ടികളും പരസ്‌പര സമ്മതത്തോടെ ലൈംഗികബന്ധത്തിലേർപ്പെടാറുണ്ട്. ഈ സാഹചര്യത്തിലാണ് ഉഭയ സമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനുള്ള കുറഞ്ഞപ്രായം 16 ആക്കണമെന്ന് കോടതി അഭ്യർത്ഥിച്ചത്.
ക്രിമിനൽ നിയമത്തിൽ 2013ൽ കൊണ്ടുവന്ന ഭേദഗതിയിലാണ് പരസ്‌പര സമ്മതത്തോടെ ലൈംഗികബന്ധത്തിന് കുറഞ്ഞപ്രായം 16ൽ നിന്ന് 18 ആയി ഉയർത്തിയത്. 18 ആയി പ്രായം ഉയർത്തിയത് കാരണം ഈ പ്രായത്തിലുള്ള കുട്ടികളെ ക്രിമിനലായി സമൂഹം കാണുകയും അത് ആൺകുട്ടികളിൽ നീതിനിഷേധത്തിന് കാരണമാകുകയും ചെയ്യും. മുൻപ് മദ്രാസ് ഹൈക്കോടതിയും ഇതേ ആവശ്യം കേന്ദ്രസർക്കാരിനോട് നടത്തിയെങ്കിലും ഇത്തരത്തിലൊരു നിർദ്ദേശം പരിഗണനയിലില്ലെന്നാണ് കേന്ദ്രം പാർലമെന്റിൽ അറിയിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |